
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്വിയുെട ഉത്തരവാദിത്വം ചില നേതാക്കളുടെ തലയില്‍ കെട്ടിവച്ച്, പതിവുപോലെ ഗ്രൂപ്പുകള്‍ക്കു വഴങ്ങുന്നത് ആത്മഹത്യാപരമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസില്‍ ഒരുവിഭാഗം. പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സംസ്ഥാനനേതാക്കള്‍ക്കു മാത്രമല്ല, രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ദേശീയനേതാക്കള്‍ക്കും മാറിനില്ക്കാനാവില്ലെന്നു ഗ്രൂപ്പ് ഭേദമെന്യേ ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പുനഃസംഘടനയും നേതൃമാറ്റവും അനിവാര്യമാണെങ്കിലും തോല്‍വിയുടെ വേരുകള്‍ അതിലും ആഴത്തിലുള്ളതാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന വിഭാഗങ്ങള്‍ അകന്നുപോയി. മുസ്ലിം ലീഗിനൊപ്പമുള്ളവര് ഒഴികെ, പ്രബലവിഭാഗങ്ങളെല്ലാം സി.പി.എമ്മിനൊപ്പം ചേര്‍ന്നു. എന്‍.എസ്.എസ്. നേതൃത്വം എതിര്‍ത്തിട്ടും സമുദായത്തിലെ നല്ലൊരുവിഭാഗം സി.പി.എമ്മിനെ പിന്തുണച്ചെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാതെ, തൊലിപ്പുറത്തെ ചികിത്സകൊണ്ടു കാര്യമില്ല.
തദ്ദേശതെരഞ്ഞെടുപ്പ് മുതല്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ ഇടതുപക്ഷച്ചായ്വ് പ്രകടമായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം പാഠം പഠിച്ചില്ല. രാഹുല്‍ പ്രഭാവത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍, നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചെത്തിയെന്ന മിഥ്യാധാരണയിലായിരുന്നു നേതൃത്വം. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം പോലുള്ള വിഷയങ്ങളില്‍ വേണ്ടത്ര മുന്‍കൈയെടുത്തില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തെ ചിലര്‍ വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ എതിര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരേ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചു.
അതു മുതലെടുത്താണു സി.പി.എം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ലീഗിനു വഴങ്ങി, ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാനുള്ള തീരുമാനവും തിരിച്ചടിയായി. നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി. നീക്കുപോക്ക് ചിലയിടങ്ങളിലുണ്ടായിരുന്നിട്ടും തുറന്നുകാട്ടാന്‍ കഴിഞ്ഞില്ല.
മുന്നാക്കസംവരണത്തിനെതിരേ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധവും തിരിച്ചടിയായി. അതു സമയോചിതമായി തടയാന്‍ കോണ്‍ഗ്രസിനു കഴിയാതിരുന്നതു ഭൂരിപക്ഷവിഭാഗങ്ങളെ അകറ്റി.
യു.ഡി.എഫിലെ ലീഗിന്റെ അപ്രമാദിത്വം ക്രൈസ്തവര്‍ക്കിടയിലും ചാഞ്ചാട്ടമുണ്ടാക്കി. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍നിന്നു പുറത്താക്കിയതു തിരിച്ചടിക്ക് ആക്കംകൂട്ടി. സംഘടനാതലത്തിലെ ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്യണം. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ തലത്തിലേക്ക് എത്തിയാലേ ഇനി നിലനില്‍പ്പുള്ളൂവെന്നും കോണ്‍ഗ്രസിലെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.






