
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങുന്ന രണ്ടാം പിണറായി സര്‍ക്കാരില്‍ ഒറ്റയാള്‍ കക്ഷികളില്‍ ആന്റണിരാജുവിനും ഗണേശ്കുമാറിനും മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യത. ഗണേശിനെയും ആന്റണി രാജുവിനെയും പരിഗണിക്കുന്നതിലൂടെ എല്‍ഡിഎഫുമായി അകന്നു നില്ക്കുന്ന ലത്തീന്‍ സഭയെയും എന്‍എസ്എസിനെയും ഒപ്പം കൂട്ടാമെന്ന ലക്ഷ്യവുമുണ്ട്. കേരളാകോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാനും ആലോചന.
ഒറ്റയാള്‍ കക്ഷികള്‍ ആറെണ്ണം ഉള്ള സാഹചര്യത്തില്‍ ഊഴം വെച്ച് മറ്റുള്ളവരെയും പരിഗണിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മന്ത്രിസഭാ രൂപീകരണത്തിന്റെ ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജനാധിപത്യ കേരളാകോണ്‍ഗ്രസിനെയും കേരളാ കോണ്‍ഗ്രസ് ബിയെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.
നിയമസഭയിലെ ദീര്‍ഘകാല പരിചയമാണ് ആദ്യ ഘട്ടത്തില്‍ തന്നെ കേരളാകോണ്‍ഗ്രസ് ബിയെ പരിഗണിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. മുന്‍ മന്ത്രിയായിരുന്നതും ദീര്‍ഘകാലം എംഎല്‍എ ആയുള്ള പരിചവും ഗണേശിന് തുണയാകുന്നു. ഇതിനൊപ്പം എന്‍എസ്എസിനെയും ഒപ്പം കൊണ്ടുവരാമെന്ന് കണക്കുകൂട്ടുന്നു.
ആര് ബാലകൃഷ്ണപിള്ളയും എന്‍എസ്എസുമായി നില നിര്‍ത്തിയിട്ടുള്ള ബന്ധം കൂടി ഗണേശ്കുമാറിനെ പരിഗണിക്കാന്‍ കാരണമാകുന്നുണ്ട്. വോട്ടെടുപ്പ് ദിവസം ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നടത്തിയ പ്രസ്താവന എന്‍എസ്എസിനെതിരേ എല്‍ഡിഎഫ് നേതാക്കള്‍ രംഗത്ത് വരാനും സംഘടനയുമായി ഇടതുപക്ഷം അകലാനും കാരണമായിരുന്നു. ഗണേശിനെ മന്ത്രിയാക്കുന്നതിലൂടെ എന്‍എസ്എസിന് സന്ദേശം നല്‍കാനും പിണക്കം ലഘൂകരിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം കൂടി മുന്നില്‍ വെച്ചാണ് ആന്റണിരാജുവിനെ പരിഗണിക്കുന്നത്. ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ പ്രതിപക്ഷം വലിയ ആരോപണമായി ഉയര്‍ത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിട്ടില്ല. ആന്റണി രാജുവിനെ പരിഗണിക്കുന്നതിലൂടെ ലത്തീന്‍ സമുദായത്തെ തിരിച്ചു കൊണ്ടുവരാനും ഉന്നമിടുന്നുണ്ട്.
നേരത്തേ കേരളാകോണ്‍ഗ്രസിനെ മന്ത്രിസ്ഥാനത്തിന് പുറമേ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിച്ചിരുന്നെങ്കിലും സ്പീക്കര്‍ സ്ഥാനം സിപിഎമ്മും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐ യും കയ്യാളും. ചീഫ് വിപ്പ് പദവിയാകും കേരളാകോണ്‍ഗ്രസിന് അധികമായി പരിഗണിക്കുക.
കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാലത്ത് സി.പി.എമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് നല്‍കിയത്. സി.പി.എം.-12, സി.പി.ഐ.- 4, കേരള കോണ്‍ഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എന്‍.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന. ഘടകകക്ഷികള്‍ക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല.






