
തിരുവനന്തപുരം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടും രണ്ടാമൂഴം നിഷേധിക്കപ്പെട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ ഒടുവില്‍ ഒപ്പുവച്ചതും കോവിഡുമായി ബന്ധപ്പെട്ട ഫയല്‍.
ഇന്നലെ രാവിലെ എട്ടരയ്ക്കാണു ശൈലജ പഴ്സണല്‍ അസിസ്റ്റന്റ് കെ. പ്രമോദ് എത്തിച്ച ഫയലില്‍ ഒപ്പുവച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിന്റെ മിനിട്സായിരുന്നു അത്.
തുടര്‍ന്ന് കന്റോണ്‍മെന്റ് വളപ്പില്‍ ഔദ്യോഗികവസതിയായ നിളയില്‍നിന്ന് 9.15-ന് എ.കെ.ജി. സെന്ററിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനായി ഇറങ്ങി. മന്ത്രിമാരെ ഔദ്യോഗികമായി തീരുമാനിക്കുന്ന ദിവസമായ ഇന്നലെ ശൈലജയ്ക്ക് ആശംസാപ്രവാഹമായിരുന്നു. വിളിച്ചവര്‍ക്കും സന്ദേശം അയച്ചവര്‍ക്കും ശൈലജ മന്ത്രിയായി തുടരുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍, സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ സംസ്ഥാനസമിതിയും കഴിഞ്ഞതോടെ ചിത്രം മാറി.
ഉച്ചകഴിഞ്ഞ് ഒന്നോടെ ശൈലജ പുതിയ മന്ത്രിസഭയിലുണ്ടാവില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. യോഗത്തില്‍നിന്നു പുറത്തിറങ്ങിയ ശൈലജ സ്റ്റാഫിനോടു പറഞ്ഞതിങ്ങനെ: "ഞാന്‍ മന്ത്രിസ്ഥാനത്തേക്കില്ല. പാര്‍ട്ടി നയമാണ്. അത് എല്ലാവരും അംഗീകരിച്ചു". അപ്പോഴേക്കു ഫോണില്‍ നിലയ്ക്കാതെ വിളികളെത്തി. തിരികെ നിളയിലെത്തിയപ്പോള് ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ. ഭാസ്കരന് ടിവി കാണുകയായിരുന്നു. ഗള്‍ഫില്‍ ജോലിചെയ്യുന്ന മകന് ശോഭിത്തും കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന ലസിത്തും അമ്മയെ ഫോണില്‍ വിളിച്ച് വാര്‍ത്ത സ്ഥിരീകരിച്ചു.
അത്ഭുതവും ഞെട്ടലുമൊക്കെയായി പ്രതികരണങ്ങള്‍ വന്നപ്പോഴും ശൈലജ വികാരാധീനയായില്ല. മാറ്റം നല്ലതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണു സംഭാഷണങ്ങള്‍ അവസാനിപ്പിച്ചത്. വൈകിട്ട് നിയമസഭാകക്ഷി യോഗം കഴിഞ്ഞ് ശൈലജ മടങ്ങിയെത്തിയപ്പോഴേക്ക് മന്ത്രിയുടെ ഓഫിസ് ജീവനക്കാരെല്ലാം നിളയിലെത്തി. മികച്ച പ്രവര്‍ത്തനത്തിന് എല്ലാവരെയും അഭിനന്ദിച്ച് മടക്കിയയച്ചു. 24-നു ശൈലജ ഔദ്യോഗികവസതിയൊഴിയും.