
കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. എംഎൽഎമാരുടെ ഭാര്യമാർ അടക്കമുള്ള ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കണമെന്നും കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ 500 ലേറെ പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തിനെതിരെ തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്നു നിർദ്ദേശിച്ച ഹൈക്കോടതി സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു എന്നും വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കൾ പങ്കെടുക്കേണ്ടത് ഉണ്ടോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. മറ്റ് പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിന് ചടങ്ങിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി ഹർജിക്കാരൻ ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ചീഫ് സെക്രട്ടറിയോം ദുരന്തനിവാരണ അതോറിറ്റിയും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ കോടതി സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമറിന് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രട്ടിക് പാർടി പ്രസിഡണ്ട് ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് എന്നിവർ കത്തും നൽകിയിരുന്നു.






