
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തരാണ്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ മരണസംഖ്യ ഉയര്ന്നുനില്ക്കുന്നത് ആശങ്കയാകുന്നു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഇപ്പോൾ 87. 76 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കിൽ 3.58% ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രാ, ബംഗാൾ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നുണ്ട്. 382 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകൾ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ചികിത്സക്കായുള്ള മരുന്ന് കൂടുതൽ കമ്പനികൾ നിർമ്മിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങൾ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്കരിക്കണമെന്നും ആശുപത്രികളിൽ അണുബാധ നിയന്ത്രണ സമിതികൾ രൂപീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
ഇന്നലെ 2,57,299 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4,194 പേര് മരിച്ചു. 3,57,630 പേര് രോഗമുക്തരായി എന്നത് മാത്രമാണ് ആശ്വാസം. ഇതുവരെ 2,62,89,290 പേര് കോവിഡ് ബാധിതരായി. 2,30,70,365 പേര് രോഗമുക്തരായപ്പോള്‍, 2,95,525 പേര് മരണമടഞ്ഞു. 29,23,400 പേര് ചികിത്സയിലുണ്ട് 19,33,72,819 ഡോസ് കോവിഡ് വാക്സിനേഷന് നടന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത ഇതുവരെ 7000 ലധികം ബ്ലാക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 ലേറെ പേര് മരണമടഞ്ഞു. എന്നാല്‍ വൈറ്റ് ഫംഗസ് (ആസ്പെര്‍ഗില്ലോസിസ്) ബ്ലാക് ഫംഗസ് പോലെ അപകടകാരിയല്ലെന്നാണ് ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഡോ.സുരേഷ് കുമാറിന്റെ അഭിപ്രായം. ബ്ലാക് ഫംഗസ് ഗുരുതരാവസ്ഥയിലാണ് കണ്ടെത്തുന്നതെങ്കില്‍ ചികിത്സയ്ക്ക് ഒന്നര മാസം വരെ എടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണവും പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മേയ് മാസത്തിലാണ്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 71.3 ലക്ഷത്തില്‍ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 69.4 ലക്ഷമായിരുന്നു രോഗികള്‍. കഴിഞ്ഞ വര്‍ഷമുണ്ടായ കോവിഡിന്റെ ആദ്യ തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 27% കൂടുതലാണ് മേയ് മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത രോഗികള്‍.
മേയില്‍ ഇതുവരെ 83,135 പേരാണ് മരിച്ചത്. കഴിഞ്ഞമാസം 48,768 പേര് മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സെപ്തംബറില്‍ 33,300 പേരും ഓഗസ്റ്റില്‍ 28,900 പേരുമാണ് മരണമടഞ്ഞത്.
അതേസമയം, ഇന്ത്യ, പാകിസ്താന് എന്നിവിടങ്ങളിലുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കാനഡ 30 ദിവസത്തേക്ക് കൂടി നീട്ടി. ജൂണ്‍ 21 വരെയാണ് പുതിയ വിലക്ക്. കോവിഡിന്റെ 'ഇന്ത്യന്‍ വകഭേദം' എന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.






