
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നായിരുന്നു സമസ്തയടക്കമുള്ള സംഘടനകളുടെ നിലപാട്. ഒ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനാണ് യോഗം.
സംസ്ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍.
2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.






