
പട്ന: കുട്ടികളിൽ ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ പരീക്ഷണം
ആരംഭിച്ചു. മെയ് പതിനൊന്നിനാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നൽകിയത്.
നിലവിൽ 18 വയസ്സുമുതൽ പ്രായമുളളവർക്ക് രാജ്യത്ത് വാക്സിൻ നൽകി തുടങ്ങിയിട്ടുണ്ട്.
പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്.
രണ്ടുമുതൽ പതിനെട്ട് വയസ്സുവരെ പ്രായമുളള കുട്ടികളിൽ രണ്ടും മൂന്നുംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചിരുന്നു.
ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണംചെയ്യുന്നത്.
ഈ വർഷം ജനുരി 26-നാണ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ യജ്ഞത്തിന് ഇന്ത്യ തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്.






