
കൊച്ചി: കൊടകര കുഴല്‍പ്പണകേസിലെ സിപിഎം-സിപിഐ ഗൂഡാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്ന വിമർശനവുമായി ബി.ജെ.പി. നേതാക്കള്‍. പ്രതികള്‍ക്ക് സിപിഎം സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നുചേരുന്ന കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കി.
ബിജെപി കോര്‍കമ്മിറ്റി യോഗം ഹോട്ടലില്‍ നടത്തുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ യോഗം ചേരുന്നതിന് എതിരെ പൊലീസ് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നോട്ടീസ് നല്‍കിയതെന്നും ബി.ജെ.പി. നേതാക്കള്‍ പറയുന്നു.






