
ന്യൂഡൽഹി: ‘അമ്മാൻ’ ദേവി ശരീരത്തില്‍ കുടികൊണ്ടിരിക്കുന്നതിനാല് താന്‍ കാല്കുത്തിയാല് കോവിഡ് ഇന്ത്യയില്‍ നിന്നും ഇല്ലാതാകുമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടേതായി പ്രചരിക്കുന്ന പുതിയ വീഡിയോയിലാണ് ഇക്കാര്യമുള്ളത്.
താൻ ഇന്ത്യയിൽ കാലുകുത്തിയാൽ മാത്രമേ കോവിഡ് ഇന്ത്യയിൽ നിന്ന് മാറുകയുള്ളൂവെന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’യിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ച ആളാണ് നിത്യാനന്ദ. ബ്രസീല്‍, മലേഷ്യ, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക്മുമ്പ് എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനൽ കേസുകളിൽ രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ. ഇന്ത്യയില്‍ നിന്നും മുങ്ങി സ്വകാര്യ ദ്വീപിലേക്ക്നി കടന്ന നിത്യാനന്ദ അതിനെ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വിഡിയോയിൽ നിത്യാനന്ദയുടെ ശിഷ്യന്മാരിൽ ഒരാൾ ഇന്ത്യയിൽ എന്ന് കോവിഡ് തീരുമെന്ന് ചോദിക്കുമ്പോഴാണ് ‘അമ്മാൻ’ ദേവി തന്റെ ആത്മീയ ശരീരത്തിൽ പ്രവേശിച്ചുവെന്ന് നിത്യാനന്ദ മറുപടി നല്‍കുന്നത്.
വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ സമ്പൂർണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. സ്വന്തമായി പതാകയും ദേശീയ ചിഹ്നവും പാസ്പോർട്ടും എല്ലാമുണ്ട്. രാജ്യത്തിന്റെ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കിയിരുന്നു. ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ പറയുന്നു. പീഡനക്കേസ് പ്രതിയായതിനെ തുടര്‍ന്ന് 2019 ലാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും മുങ്ങിയത്.






