
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായി ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ ഉത്പാദനത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഇന്ത്യയിലെ മരുന്ന് നിർമാണ കമ്പനികൾ ജൂൺ 17ന് മുമ്പ് ഡിആർഡിഒയ്ക്ക് അപേക്ഷ സമർപ്പിക്കണം.
ഡിആർഡിഒയുടെ ഉപസ്ഥാപനമായ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലയഡ് സയൻസസും (INMAS) സ്വകാര്യ സ്ഥാപനമായ ഡോ. റെഡ്ഡീസ് ലബോറട്ടീസും ചേർന്നാണ് 2-ഡിജി വികസിപ്പിച്ചത്. വെള്ളത്തിൽ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു.
ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് വേഗത്തിൽ രോഗമുക്തി നൽകാനും അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2-ഡിജി സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു.






