
കാക്കനാട്: മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ യുവതിയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച മാര്ട്ടിന് ജോസഫിന്റെ ജീവിതത്തിലുടനീളം നിഗൂഢതയെന്നു പോലീസ്. ഇയാളുടെ മൊബൈല്‍ ഫോണുകളിലെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. മറൈന്‍ഡ്രൈവിലും കടവന്ത്രയിലുമുള്ള ഫ്ളാറ്റുകളില്‍ മാറിമാറിത്താമസിച്ചിരുന്ന മാര്ട്ടിന് മറ്റു താമസക്കാരുമായി അകലം പാലിച്ചിരുന്നു. സുഹൃത്തുക്കളോടുപോലും ജോലിയെന്തെന്നു വെളിപ്പെടുത്തിയിരുന്നില്ല.
കണ്ണൂര്‍ സ്വദേശിയായ യുവതി ഒരുകൊല്ലമായി ലൈംഗികവൈകൃതങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിരുന്നെന്നു പോലീസ് പറയുന്നു. മോഡലായി ജോലി ചെയ്തിരുന്ന യുവതി ആദ്യ ലോക്ക്ഡൗണ്‍ കാലംമുതലാണു മാര്‍ട്ടിനോടൊപ്പം താമസം തുടങ്ങിയത്. ഓഹരി വിപണിയിലും ടെക്സ്റ്റൈല്‍ രംഗത്തും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്ന മാര്‍ട്ടിനു ധാരാളം പെണ്സുഹൃത്തുക്കളുണ്ടായിരുന്നെന്നു പോലീസ് കണ്ടെത്തി. കാക്കനാട്ടെ ഫ്ളാറ്റില്‍ താമസിക്കുന്ന മറ്റൊരു യുവതിയും ഇയാള്‍ക്കെതിരേ പീഡനപരാതി നല്കി. കണ്ണൂര്‍ സ്വദേശിനി രക്ഷപ്പെട്ടശേഷം കാക്കനാട്ടെ ഫ്ളാറ്റിലെത്തിയ മാര്ട്ടിന് ഈ യുവതിയേയും ഉപദ്രവിച്ചെന്നാണു പരാതി.
മയക്കുമരുന്ന് കേസില്‍ പ്രതിയായതോടെ തൃശൂരിലെ കുടുംബവീടുമായി മാര്ട്ടിന് അകന്നുകഴിയുകയായിരുന്നു. സംഗീതോപകരണങ്ങളുടെ നിര്‍മാണവും വിപണനവുമുള്ള കുടുംബമാണ് ഇയാളുടേത്.
കൊട്ടാരക്കരയില്‍ ആരംഭിച്ച കടയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്ന മാര്ട്ടിന് പെട്ടെന്ന് പ്രകോപിതനാകും. യുവതിയുമായുള്ള അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം അതുകാട്ടി ഭീഷണിപ്പെടുത്തിയാണു തടവില്‍ പാര്‍പ്പിച്ചത്. പ്രതിമാസം അരലക്ഷത്തോളം രൂപ വാടകയ്ക്കാണു മാര്ട്ടിന് മറൈന്‍ഡ്രൈവില്‍ താമസിച്ചിരുന്നത്. ആഡംബരവാഹനങ്ങളും ഉപയോഗിച്ചിരുന്നു. മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണെന്നും പറയപ്പെടുന്നു. ക്രിപ്റ്റോ കറന്‍സി, മണിച്ചെയിന്‍ രംഗത്തും പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി.






