
ന്യൂഡല്‍ഹി: മൂന്നാം മുന്നണിയെന്നല്ല നാലാം മുന്നണി വന്നാലും ബിജെപിയെ നിലവിലെ സാഹചര്യത്തില്‍ വെല്ലുവിളിക്കാനാകില്ലെന്നും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് മൂന്നാം മുന്നണിക്ക് വേണ്ടിയല്ലെന്നും പ്രശാന്ത് കിഷോര്‍. പശ്ചിമബംഗാളില്‍ ബിജെപിയ്ക്ക് എതിരേ തൃണമൂല്‍ കോണ്‍ഗസ് വന്‍ വിജയം നേടിയപ്പോള്‍ മമതയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു.
പ്രശാന്ത് കിഷോറും എന്‍.സി.പി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ബി.ജെ.പിക്കെതിരേയുളള മൂന്നാം മുന്നണി രൂപീകരണ തന്ത്രമായി ദേശീയമാധ്യമങ്ങള്‍ വിലയിരുത്തിയ സാഹചര്യത്തിലാണ് അതിനെ തള്ളി പ്രശാന്ത് കിഷോര്‍ തന്നെ രംഗത്ത് വന്നത്. മൂന്നാം മുന്നണി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യമല്ലാത്തതും സംവിധാനം പഴഞ്ചനുമാണെന്നും നിലവിലെ ബി.ജെ.പിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പറഞ്ഞു.
ബി.ജെ.പി ക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം എന്‍സിപി നേതാവ് ശരദ് പവാര്‍ വിളിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് പന്ത്രണ്ടോളം പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനൊപ്പം ശരദ് പവാവുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ച കൂടി ആയതോടെയാണ് മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നത്.
അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും 2024 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം. ഫറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ഡി. രാജ (സി.പി.ഐ), യശ്വന്ത് സിൻഹ (തൃണമൂൽ), സഞ്ജയ് സിംഗ് (ആംആദ്മിപാർട്ടി) തുടങ്ങിയവർക്കൊപ്പം ബി.ജെ.പി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കുന്ന കെ.ടി.എസ് തുളസി, ജസ്റ്റിസ് എ.പി.സിംഗ്, ജാവേദ് അക്തർ, കരൺ ഥാപർ, മജീദ് മേമൺ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി തുടങ്ങിയ പ്രമുഖരെയാണ് പവാര്‍ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കൂടിക്കാഴചയില്‍ രാഷ്ട്രീയ കാര്യമാണ് സംസാരിച്ചതെന്നും ഭാവിയില്‍ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു. ബി.ജെപി.ക്കെതിരേ മമത നേടിയ വന്‍വിജയം നേടുകയും ചെയ്തിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇത് വലിയ സൂചനയാണ് നല്‍കുന്നതെന്നാണ് വിവരം.






