
ലഖ്നൗ: വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ മുഖ്യധാരാ പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കാന്‍ തയ്യാറാകില്ലെന്ന് സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവ്. ഇത്തവണ സമാജ് വാദി പാര്‍ട്ടി തനിയെ വന്‍ ഭൂരിപക്ഷം നേടുമെന്നും അധികാരം തിരിച്ചുപിടിക്കുമെന്നും പറഞ്ഞു. 403 സീറ്റുകളുള്ള യു.പി. നിയമസഭയില്‍ ഇത്തവണ 300 സീറ്റുകള്‍ നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്. യോഗി ആദിത്യനാഥിനെ മുന്‍ നിര്‍ത്തി വന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന ബിജെപിയെ ഇത്തവണ നിലംപരിശാക്കുമെന്നും പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രതീക്ഷ.
കോവിഡ് പ്രതിരോധം പാളിയതിനെ തുടര്‍ന്നുള്ള വിമര്‍ശനം അതിജീവിച്ച് തെരഞ്ഞെടുപ്പില്‍ ജയം നേടാനും ഭരണം നില നിര്‍ത്താനും ബിജെപി അണിയറയില്‍ തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ മുന്‍ നിര പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കാനില്ലെന്നും ഈ രീതിയിലുള്ള ബാന്ധവമൊന്നും സുഖകരമായിരുന്നില്ല എന്നതാണ് മുന്‍കാല അനുഭവങ്ങളെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ബി.ജെ.പി. ഇത്തവണ തോറ്റു തുന്നം പാടുമെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവിന്റെ വിലയിരുത്തല്‍.
ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഭരിക്കുന്നതെന്നും ഈ ദുരിത സമയത്തും കൊവിഡ് മരണങ്ങളില്‍ പച്ചകള്ളങ്ങളാണ് യോഗി സര്‍ക്കാര്‍ പുറത്തുവിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പി. നിലംപൊത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍ ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം.
ഇതില്‍ യുപി ബിജെപിയില്‍ കടുത്ത അസ്വാരസ്യം ഉയരുന്നുണ്ട്. നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ.ശര്‍മയെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ബിജെപി നീക്കങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. കോവിഡില്‍ വേണ്ട വിധം പ്രവര്‍ത്തിക്കാതിരുന്ന യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കത്തിന് യോഗിയുടെ നേതൃത്വത്തിലുള്ള വിഭാഗം പൂര്‍ണ്ണ തൃപ്തരല്ല.
എന്നാല്‍ പുന:സംഘടന ലക്ഷ്യമിട്ട് മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുന്ന തിരക്കിലാണ് ബിജെപി കേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ അതിന്റെ അവസാന വര്‍ഷത്തിലേക്ക് കടന്നിരിക്കെ കോവിഡിന്റെ പേരില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. വോട്ടുബാങ്ക് കേന്ദ്രീകരിച്ച് സാമുദായിക സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനാണ് ബിജെപി ഉന്നമിടുന്നത്.






