
ലണ്ടന്‍: അധികസമയത്ത് മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഓസ്ട്രിയയുടെ കടുത്ത വെല്ലുവിളി മറികടന്ന് മുന്‍ ചാംപ്യന്മാരായ ഇറ്റലി യൂറോപ്യന്‍ കപ്പ് ക്വാര്‍ട്ടറില്‍. സാധാരണ സമയത്തെക്കാള്‍ പൊരിഞ്ഞ പോരാട്ടം അധികസമയത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ നേടിയാണ് ഇറ്റലി ആദ്യ എട്ടിലേക്ക് കടന്നത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 11 മത്സരങ്ങളായി ഗോള്‍ വഴങ്ങാതെ നിന്ന ഇറ്റാലിയന്‍ പ്രതിരോധം കീറിമുറിച്ചും അസാധാരണ പോരാട്ടവീര്യം കാഴ്ചവെച്ചും തല ഉയര്‍ത്തിയാണ് ഓസ്ട്രിയയുടെ മടക്കം.
അധികസമയത്ത് പകരക്കാരായി കളത്തിലെത്തിയവരാണ് രണ്ടു ടീമിനുവേണ്ടിയും ഗോളടിച്ചത്. 94 ാം മിനിറ്റില്‍ ഫ്രെഡറിക്കോ ചിയേസയും 104 ാം മിനിറ്റില്‍ ഫെസ്സീനയും ഇറ്റലിക്കായി ഗോള്‍ നേടി. 113 ാം മിനിറ്റില്‍ കലാസ്റ്റിച്ചിലൂടെ ഓസ്ട്രിയ ഒരുഗോള്‍ തിരിച്ചടിച്ചു. ആദ്യപകുതിയില്‍ ഇറ്റാലിയന്‍ ആക്രമണത്തെ ഭയന്നെങ്കിലും രണ്ടാം പകുതിയിലും അധിക സമയത്തും ശക്തമായി തിരിച്ചടിച്ച് ഇറ്റാലിയന്‍ പ്രതിരോധനിരയെ വിയര്‍പ്പിക്കാന്‍ ഓസ്ട്രിയയ്ക്കായി. പരിക്കേറ്റ നായകന് ചില്ലേനിയുടെ അഭാവത്തില്‍ ബണൂച്ചിയുടെ നേതൃത്വത്തിലാണ് ഇറ്റാലിയന്‍ ടീം കളത്തിലിറങ്ങിയത്.
ആദ്യപകുതിയില്‍ തിരമാലപോലെ ഇരച്ചുവന്ന ഇറ്റാലിയന്‍ ആക്രമണത്തെ നായകന് ഡേവിഡ് അലാബയുടെ ഇളകാത്ത നേതൃത്വത്തിലാണ് ഓസ്ട്രിയ തടഞ്ഞു നിര്‍ത്തിയത്. രണ്ടാം പകുതി ആക്രമണത്തിന്റെ ചുമതലയും അലാബ തന്നെ ഏറ്റെടുത്തതോടെ ഇതുവരെ വഴങ്ങാതെ നിന്ന ഇറ്റാലിയന്‍ ഗോളി ഡൊന്നൊരുമയ്ക്ക് പണി കൂടി. ബൊണൂച്ചിയുടെ നേതൃത്വത്തില്‍ അതുവരെ ഉറച്ചു നിന്ന ഇറ്റലിയുടെ പേരുകേട്ട പ്രതിരോധ നിരയെ പല തവണ ഓസ്ട്രിയന്‍ മുന്നേറ്റം പിച്ചിച്ചീന്തിയെങ്കിലും ഗോളുകള്‍ മാത്രം അകന്നു നിന്നു.
കളിയുടെ 65 ാം മിനിറ്റില്‍ ഇറ്റലിയെ വാര് രക്ഷപ്പെടുത്തി. ഓസ്ട്രിയന്‍ നായകന് അലാബ ഹെഡ്ഡറിലൂടെ മറിച്ചു നല്കി പന്ത് അര്ണാട്ടോവിച്ച് മറ്റൊരു ഹെഡ്ഡറിലൂടെ ഇറ്റാലിയന്‍ ഗോളിയുടെ മുകളിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും വാര് ചെക്കില്‍ ഓഫ്സൈഡുമായി. ഇരു ഗോള്‍ മുഖത്തേക്കും പന്ത് ഒഴുകി നടന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. പല തവണ ഗോളിനടുത്തെത്തി മുന്നേറ്റം മടങ്ങിയതോടെ ഇറ്റാലിയന്‍ പരിശീലകന് മാന്‍സീനി തന്ത്രം മാറ്റി. ഇന്സേനും ഇമ്മോബീലും ബെറാര്‍ഡിയും നയിച്ച മുന്നേറ്റ മാറ്റി ലൂക്കാറ്റെല്ലിയെയും ചിയേസയേയും ഫെസീനയെയും ഇറക്കി.
പകരക്കാരായി വന്നവര്‍ സൂപ്പര്സബ്ബുകളായും മാറി. 94 ാം മിനിറ്റില്‍ ഇറ്റലി കളിയില്‍ ആദ്യഗോള്‍ നേടി. ബെറാര്‍ഡിയുടെ പകരക്കാരനായി കളത്തിലെത്തി ഫ്രെഡറിക്കോ ചിയേസ ബോക്സില്‍ കിട്ടിയ പന്ത് ഓസ്ട്രിയന്‍ പ്രതിരോധക്കാരനെ കബളിപ്പിച്ച് ഇടങ്കാലനടിയിലൂടെ വലയനക്കി. അതിന് തൊട്ടുമുമ്പായിരുന്നു ചീയേസയുടെ ഒരു ഷോട്ട് ഓസ്ട്രിയന്‍ ഗോളി ബാക്ക്മാന് രക്ഷപ്പെടുത്തിയത്. 104 ാം മിനിറ്റില്‍ ഫെസ്സീനയിലൂടെ ഇറ്റലി വീണ്ടും ആഞ്ഞടിച്ചു. ലൂക്കാട്ടെല്ലിയായിരുന്നു ഇത്തവണ സ്കോറര്‍. ബോക്സിന്റെ മൂലയില്‍ കിട്ടിയ പന്ത് ലൂക്കാട്ടെല്ലി വലയില്‍ എത്തിച്ചു.
രണ്ടു ഗോളുകള്‍ നേടിയതോടെ നഷ്ടമായിപ്പോയ ആത്മവിശ്വാസം ഇറ്റലി തിരിച്ചുപിടിച്ചു. തുടരന് ആക്രമണങ്ങള്‍ വന്നതോടെ ഓസ്ട്രീയന്‍ ഗോളിക്ക് പണി കൂടി. മറുവശത്ത് വര്‍ദ്ധിത വീര്യത്തോടെ ഓസ്ട്രിയയും തുടര്‍ച്ചയായി ആക്രമിക്കാന്‍ തുടങ്ങി. 113 ാം മിനിറ്റില്‍ ഇതിന് ഫലം കണ്ടു. ഇറ്റാലിയന്‍ പ്രതിരോധം ഈ യൂറോയില്‍ ആദ്യമായി തുളഞ്ഞു. ഒരു കോര്‍ണറില്‍ കലാസ്റ്റിച്ചിന്റെ ഡൈവിംഗ് ഹെഡ്ഡര്‍ ഇറ്റാലിയന്‍ വലിയിലെത്തി. 11 ക്ലീന്‍ ഷീറ്റുകള്‍ക്കും 1168 മിനിറ്റുകള്‍ക്കും ശേഷം ഇതാദ്യമായിട്ടാണ് അസൂറികളുടെ വലയില്‍ പന്തെത്തുന്നത്.
ഡൊന്നൊരുമയുടെ പോസ്റ്റില്‍ ഗോള്‍ കയറിയെങ്കിലും ഈ ജയത്തോടെ 32 മത്സരങ്ങളിലായി അപരാജിതരെന്ന പെരുമ ഇറ്റലി നില നിര്‍ത്തി. ബെല്‍ജിയം പോര്‍ച്ചുഗല്‍ മത്സരത്തിലെ ജേതാക്കളെയാണ് ക്വാര്‍ട്ടറില്‍ ഇറ്റലി നേരിടുക. നേരത്തേ നടന്ന മത്സരത്തില്‍ വെയ്ല്‍സിനെ കീഴടക്കി ഡെന്മാര്ക്കായിരുന്നു ക്വാര്‍ട്ടറില്‍ എത്തിയ ആദ്യ ടീം. ഏകപക്ഷീയമായ നാലു ഗോളുകളാണ് ഡെന്മാര്ക്ക് നേടിയത്. ഡോള്‍ബര്‍ഗ് രണ്ടുഗോളുകള്‍ നേടിയപ്പോള്‍ മീഹേലും ബ്രെത്വെയ്റ്റും മറ്റു രണ്ടുഗോളുകള്‍ നേടി.




