
‘സ്പൈനൽ മസ്കുലർ അട്രോഫി’ (എസ്എംഎ) എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഒരു വയസ്സുകാരിക്കു 16 കോടി രൂപയുടെ മരുന്നു കുത്തിവച്ചു. ഭാഗ്യം തുണച്ചത്തോടെയാണ് പോത്തനൂരിലെ അബ്ദുല്ല – ആയിഷ ഫിർദൗസ് ദമ്പതികളുടെ മകൾ സുഹ സൈനബിനാണു വില കൂടിയ ജീൻ തെറപ്പി ഔഷധം ‘സോൾജൻസ്മ’ നൽകിയത്.
സ്വിറ്റ്സർലൻഡിലെ മരുന്നു നിർമാണ കമ്പനി എസ്എംഎ ബാധിതർക്കായി നടത്തിയ നറുക്കെടുപ്പിലാണു സുഹ സൈനബിന്റെ ഭാഗ്യം തെളിഞ്ഞത്.
ഫെബ്രുവരി അവസാനവാരം ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലെത്തിയപ്പോഴാണു കുഞ്ഞിന്റെ പേര് മരുന്നു കമ്പനിയുടെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. മകൾ നറുക്കെടുപ്പിൽ വിജയിച്ചതായി മേയ് അവസാനത്തോടെ അബ്ദുല്ലയ്ക്കു വിവരം ലഭിച്ചു.
ശനിയാഴ്ച ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ഉച്ചകഴിഞ്ഞു മൂന്നരയോടെ കുത്തിവയ്പു നടത്തി.
കുഞ്ഞിനു കഴിഞ്ഞ ഡിസംബറിലാണ് പേശികൾക്കു ശക്തിക്ഷയം സംഭവിക്കുന്ന എസ്എംഎ ടൈപ്പ് 1 ബാധിച്ചതായി സ്ഥിരീകരിച്ചത്. ‘സോൾജൻസ്മ’ കുത്തിവയ്ക്കുക മാത്രമായിരുന്നു പ്രതിവിധി.
കഴിഞ്ഞ മാർച്ചിൽ ഡൽഹിയിലെത്തിയ അബ്ദുല്ലയും ആയിഷ ഫിർദൗസും പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഓഫിസുകളിൽ സഹായംതേടി ഹർജി നൽകിയിരുന്നു.






