
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ മറിയം റഷീദയുടെ അറസ്റ്റ് ആര്.ബി. ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരാണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും ഐ.എസ്.ആര്.ഒ. ചാരക്കേസ് യാഥാര്‍ഥ്യമാണെന്നും മാലി വനിതകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയയില്‍ പറയുന്നതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആര്.ബി. ശ്രീകുമാര്‍ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയന് മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ രാജീവന്റെ റിപ്പോര്‍ട്ടിലുമുണ്ട്. മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. തുടർന്ന് നമ്പി നാരായണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്പൈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു എന്ന് ഫൗസിയ ഹസന്റെ മൊഴിയില്‍ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആര്‍മി ക്ലബിലേക്ക് പോയ കെ.എല്‍.ഭാസിയേക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസനെ കാണിച്ച് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ, ഇയാളുടെ പേര് സി.ബി.ഐ എവിടെയും ഉപയോഗിച്ചില്ല. പകരം രമണ്‍ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്. ഐ.എസ്.ആര്.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബി മാത്യൂസ് നാലാം പ്രതിയാണ്. എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.






