
ചാത്തന്നൂർ(കൊല്ലം) : കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ സ്വന്തം ബന്ധുക്കൾ എന്നറിഞ്ഞ നടുക്കം മാറാതെ രേഷ്മ. അതെ സമയം, രേഷ്മ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്ന മറ്റൊരു യുവാവ് ക്വട്ടേഷൻ ആക്രമണത്തെ തുടർന്ന് ജയിലിലായി.
ബിലാൽ എന്ന പേരിൽ ചാറ്റ് ചെയ്തിരുന്ന ഇയാളുടെ പേര് അനന്തു പ്രസാദ് എന്നാണെന്നും പോലീസ് കണ്ടെത്തി. വർക്കലയിലാണ് ഇയാളുടെ വീട്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നൽകിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
വ്യാജ പേരിൽ ചാറ്റ് ചെയ്ത ബന്ധുക്കളായ യുവതികൾ ആത്മഹത്യ ചെയ്തതോടെ കേസ് അവസാനിച്ച അവസ്ഥയിൽ ആയിരുന്നു. എന്നാൽ, അതിനിടയിലാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിൽ എത്തി ചോദ്യം ചെയ്തപ്പോൾ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാൽ എന്ന പേരുള്ള ഫെയ്സ്ബുക് സുഹൃത്താണെന്നാണ് രേഷ്മ നൽകിയ മൊഴി.






