
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വേട്ടയാടിയ കോവിഡിനെ ഉത്തര്‍പ്രദേശ് ശരിയായ വിധത്തില്‍ കൈകാര്യം ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വ്യാഴാഴ്ച സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് സമാനതകള്‍ ഇല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 30,000 കേസുകളുമായി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരുന്നു യുപി. ദിവസം 7016 കേസുകള്‍ വരെ റെക്കോഡായിരുന്നു. എന്നാല്‍ വൈറസിനെതിരേ കാര്യക്ഷമമായി തന്നെ യുപി നിവര്‍ന്നു നിന്നതായി പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യവിഭാഗത്തെയും അതിന്റെ പ്രവര്‍ത്തകരേയും അനുമോദിച്ച പ്രധാനമന്ത്രി രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന് നടത്തിയ സംസ്ഥാനമായതിന് യുപിയ്ക്ക് മേല്‍ അഭിനന്ദനം ചൊരിയാനും മടിച്ചില്ല.
കേന്ദ്രത്തിന്റെ കോ വിന് പരിപാടിയില്‍ യുപി 3.89 കോടി ഡോസുകള്‍ ഇതുവരെ നല്കിക്കഴിഞ്ഞതായാണ് വിവരം. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജനസംഖ്യയില്‍ 30 ശതമാനത്തോളം പേര് സംസ്ഥാനത്ത് വാക്സിനേഷന് വിധേയമായിട്ടുണ്ട്. ദുരിതപ്പെടുന്ന സമയത്ത് സഹായവുമായി കൂടെ നിന്ന കൊറോണാ പോരാളികള്‍ക്ക് നന്ദി പറയുന്നതായും യുപിയാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന് നടത്തിയ സംസ്ഥാനം എന്നും എല്ലാവര്ക്കും വാക്സിന് സൗജന്യ വാക്സിന് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
അതേസമയം മൂന്നാം തരംഗം മുന്നില്‍ നില്‍ക്കേ ആള്‍ക്കൂട്ടം കോവിഡ് വ്യാപനം ഇരട്ടിപ്പിക്കുമെന്നും വേഗത്തിലാക്കുമെന്നുമുള്ള ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് കന്‍വാര്‍ യാത്രയ്ക്ക് യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ ഇതിന് എതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിച്ചു കൊണ്ട് നരേന്ദ്രമോഡി എത്തിയത്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം പോലും അഗവണിച്ച് സംസ്ഥാനങ്ങളുടെ തീരുമാനം പോലും പൗരന്മാര് മാനിക്കുന്നില്ലെന്ന് ബുധനാഴ്ച സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശില്‍ ആരോഗ്യ സംവിധാനങ്ങള്‍ താറുമാറായെന്നും മതിയായ ബെഡോ ഓക്സിജനോ കിട്ടുന്നില്ലെന്ന് ബിജെപിയുടെ തന്നെ ജനപ്രതിനിധികള്‍ വരെ നേരത്തേ പരാതി പറഞ്ഞിരുന്നു. ബെറെയ്ലിയില്‍ സ്ഥിതി വളരെ മോശമാണെന്നു പരാതി പറഞ്ഞവരില്‍ ഒരാള്‍ ലോക്സഭാംഗമായ സന്തോഷ് ഗംഗാവര്‍ ആയിരുന്നു. പിന്നാലെ മന്ത്രിസഭാ പുന: സംഘടനയില്‍ തൊഴില്‍ മന്ത്രി പദവിയില്‍ നിന്നും ഇദ്ദേഹത്തെ എടുത്തുമാറ്റുകയും ചെയ്തിരുന്നു.
കോവിഡിനെ കൈകാര്യം ചെയ്ത രീതിയില്‍ പ്രധാനമന്ത്രി അഭിനന്ദിക്കുമ്പോള്‍ മറുവശത്ത് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാക്കള്‍ എന്നിവരില്‍ നിന്നെല്ലാം യുപി സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുകയാണ്. കഴിഞ്ഞ മെയ് ജൂണില്‍ ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നതിന്റെ പേരിലും ഗംഗാ തീരത്ത് വ്യാപകമായി മൃതദേഹങ്ങള്‍ സംസ്ക്കരിച്ചതും വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ ഈ മരണങ്ങള് കോവിഡ് ബാധയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു യുപി സര്‍ക്കാര്‍ അപ്പോള്‍ എടുത്ത നിലപാട്.
കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ടും യുപി വിമര്‍ശന വിധേയമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നിയോഗിച്ച അനേകം അദ്ധ്യാപകര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞെന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞിരുന്നു. യുപി സര്‍ക്കാര്‍ മറച്ചു വെച്ചെന്നാണ് അദ്ധ്യാപകരുടെ സംഘടന പറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരത്തില്‍ മരിച്ച 1600 കേസുകളില്‍ 90 ശതമാനവും കോവിഡ് കേസുകളാണ് എന്നാണ് അദ്ധ്യാപകരുടെ നിലപാടെങ്കിലും മൂന്ന് മരണം മാത്രമേ ഉണ്ടായിട്ടൂള്ളൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.






