
യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് കെ.കെ. രമ എംഎല്‍എ യുടെ മകന് അഭിനന്ദിന് വന്ന ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നു സംശയിക്കണമെന്ന് സിപിഎം നേതാവ് പി.ജയരാജന്. അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കെപിസിസിയുടെ പുതിയ പ്രസിഡന്റ് കെ സുധാകരനെ ലക്ഷ്യം വെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.
പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോൾ കോൺഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദർഭത്തിൽ പ്രസക്തമാണെന്നും നിയമസഭാ സമ്മേളനത്തിൽ വിഷയ ദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ല എന്നും പറയുന്നു.
ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിലനിർത്തിയിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പോസ്റ്റിലുണ്ട്. നേരത്തേ മകന് അഭിനന്ദിനെ കൊല്ലുമെന്ന് ഭീഷണിക്കത്ത് പുറത്തുവന്നിരുന്നു. ആര്‍എംപിയുടെ എംഎല്‍എ ഓഫീസില്‍ വന്ന ഭീഷണിക്കത്തില്‍ അഭിനന്ദിന്റെ മുഖം പൂങ്കുല പോലെ നടുറോഡില്‍ ചിന്നിചിതറുമെന്നാണ് കത്തില്‍ പറയുന്നത്.
ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ 100 വെട്ട് വെട്ടി കൊലപ്പെടുത്തുമെന്ന ഭീഷണിയുമുണ്ട്. പി ജയരാജനും, എ.എന്‍ ഷംസീര്‍ എംഎല്‍എയും ആണ് ടിപിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. ഭീഷണിക്കത്തിന്റെ സാഹചര്യത്തില്‍ കെ.കെ രമക്കും കുടുംബത്തിനും ശക്തമായ സുരക്ഷ നല്‍കുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി ഡോ. എ ശ്രീനിവാസ് അറിയിച്ചു. എന്നാല്‍ പിണറായി പോലീസിന്റെ സംരക്ഷണം വേണ്ടെന്നും ജനങ്ങളാണ് ബലമെന്നും ഭീഷണിയെ നേരിടാനുള്ള കെൽപ്പുണ്ടെന്നുമാണ് കെ കെ രമയുടെ മറുപടി.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോൾ കോൺഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദർഭത്തിൽ പ്രസക്തമാണ്.
ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിർത്താൻ നിയമസഭാ സമ്മേളനത്തിൽ വിഷയ ദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം. അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം.
രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ല.






