
തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ചതിനാല്‍ നിയമസഭയിലെ കയ്യാങ്കളി കേസ് അങ്ങിനെയൊന്നും വിട്ടുകളയാനാകില്ലെന്നും വിചാരണ വേണമെന്നും സുപ്രീംകോടതി നിലപാട് എടുത്തതോടെ കെ.എം.മാണി വീണ്ടും സഭയില്‍ ചര്‍ച്ചാ വിഷയമാകുന്നു. നിലവിലെ സാഹചര്യത്തില്‍ മാണി വിമര്‍ശനം എങ്ങിനെയെല്ലാം ഒഴിവാക്കാമെന്ന് സിപിഎം ഗവേഷണം നടത്തുമ്പോള്‍ മുമ്പ് മാണിവിഷയത്തില്‍ സിപിഎം നടത്തിയ വിമര്‍ശനങ്ങള്‍ ഒന്നൊന്നായി പൊടിതട്ടിയെടുത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം.
ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭാ കയ്യാങ്കളിക്കാര്യത്തില് നടത്തിയ വാദപ്രതിവാദങ്ങളില്‍ യുഡിഎഫ് പ്രധാനമായി ഉയര്‍ത്തിക്കൊണ്ടു വന്നത് പ്രതിപക്ഷ നേതാവായിരിക്കെ വിഎസ് അച്യൂതാനന്ദന് നടത്തിയ പ്രസംഗങ്ങളായിരുന്നു. വിഎസിന്റെ ‘കോഴ മാണി’ പ്രസംഗം വായിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. കെ.എം.മാണിയെ പരിഹസിച്ച് വി.എസ്. അച്യുതാനന്ദൻ സഭയില്‍ നടത്തിയ എല്ലാ പ്രസംഗങ്ങളും ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കയ്യാങ്കളിയുടെ രാഷ്ട്രീയത്തിലേക്ക് ചര്‍ച്ചയെ കൊണ്ടുവന്നത്.
പാമൊലിന്‍ കേസില്‍ സ്വയം ബോധ്യപ്പെട്ടെന്നു പറഞ്ഞല്ലേ ഉമ്മന്‍ ചാണ്ടി കേസ് വേണ്ടെന്നുവച്ചതെന്നു മുഖ്യമന്ത്രി ചോദിച്ചു. പാമൊലിന്‍ കേസുമുതല്‍ ബിഹാര്‍ നിയമസഭയില്‍ ലാത്തിച്ചാർജ് നടത്തിയ പൊലീസിനെതിരെ കേസെടുത്തതുവരെ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അവിടെയൊന്നും നിയമസഭാ അംഗങ്ങള്‍ക്കെതിരെ കേസെടുത്തില്ലല്ലോ എന്നും ചോദിച്ചു. എന്നാൽ യുപിയിലെയും തമിഴ്നാട്ടിലെയും നിയമസഭകളോടു നമ്മുടെ നിയമസഭയെ താരതമ്യം ചെയ്യാമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
നിയമസഭാ കയ്യാങ്കളി കേസ് വിചാരണ നടക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതോടെ കുരുക്കിലായത് സിപിഎമ്മാണ്. ധനമന്ത്രിയായിരുന്ന സമയത്ത് കെ.എം.മാണിയെ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു അതെന്ന് ഇപ്പോള്‍ തുറന്നു സമ്മതിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാരിന്. കെ.എം. മാണിയുടെ മാണിഗ്രൂപ്പ് ഇടതുപക്ഷത്ത് എത്തിയതോടെ കേസില്‍ കെഎം മാണിക്കെതിരേ നടത്തിയ അഴിമതിയാരോപണം വിഴുങ്ങേണ്ട സ്ഥിതിയാണ്. അതുകൊണ്ടു തന്നെ മാണിയായിരുന്നില്ല വിഷയം യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയാണെന്ന നിലപാടിലാണ് സിപിഎം ഇപ്പോള്‍. മാണിക്കെതിരേ അന്ന് പ്രതിപക്ഷത്ത് ഇരുന്നുകൊണ്ടു നടത്തിയ വിമര്‍ശനങ്ങളെല്ലാം പാടെ മറന്നിരിക്കുകയാണ്.






