
കോഴിക്കോട്: സംഘപരിവാറിന്റെ ഭീഷണി മറികടക്കാന്‍ ശ്രീരാമനിലും രാമായണത്തിലും അഭയം പ്രാപിച്ച് കമ്യൂണിസ്റ്റുകളും. സംഘപരിവാറിനെയും വലതുപക്ഷ ശക്തികളെയും മറികടക്കാന്‍ സിപിഐ യുടെ മലപ്പുറം ജില്ലാക്കമ്മറ്റി ഫേസ്ബുക്കില്‍ രാമായണവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവാദം നടത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ഏഴു ദിവസം നീണ്ടു നില്ക്കുന്ന സംവാദത്തില്‍ പാര്‍ട്ടിയുടെ ജില്ലാക്കമ്മറ്റിയിലെയും സംസ്ഥാന തലത്തിലെയും നേതാക്കളാണ് പ്രഭാഷണം നടത്തുന്നത്. 'രാമായണവും ഇന്ത്യന്‍ പൈതൃകവും'' എന്ന തലക്കെട്ടില്‍ ജൂലൈ 25 മുതല്‍ തുടങ്ങിയിരിക്കുന്ന പരിപാടി ഇന്ന് അവസാനിക്കും. രാമായണം രാജ്യത്തെ സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് ഇതിന് സിപിഐ നടത്തുന്ന ന്യായീകരണം. മറ്റു രാഷ്ട്രീയ കക്ഷികള്‍ കൈവിടുകയും അകന്നു പോകുകയും ചെയ്ത സാഹചര്യത്തില്‍ നിലവില്‍ ഹിന്ദുത്വത്തിന്റെയും ഇത്തരം കാര്യങ്ങളുടെയും മുഴുവന്‍ അവകാശം വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ തട്ടിയെടുത്തിരിക്കുകയാണെന്നും പറയുന്നു.
ആധുനിക കാലത്ത് എങ്ങിനെയാണ് രാമായണം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് സംവാദം സംഘടിപ്പിച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. രാമായണ കാലത്തെ ജനങ്ങളും മറ്റു രാജ്യങ്ങളുമായുള്ള അവരുടെ രാഷ്ട്രീയ ബന്ധങ്ങളും, രാമായണത്തിലെ സമകാലീക രാഷ്ട്രീയം, വിവിധ രാമായണങ്ങള്‍ എന്നിവയായിരുന്നു സംവാദ വിഷയങ്ങള്‍.
സംഘപരിവാര്‍ പിന്തുടരുന്നതില് നിന്നും രാമായണം എങ്ങിനെ വ്യത്യസ്തമായിരിക്കുന്നു എന്നായിരുന്നു രാമായണത്തിലെ സമകാലീക രാഷ്ട്രീയം ചര്‍ച്ച ചെയ്തതെന്ന് സിപിഐ സഹയാത്രികന് എം കേശവന് നായര്‍ പറയുന്നു. പരസ്പര വിരുദ്ധ ശക്തികളെ എങ്ങിന ഒന്നിപ്പിക്കാമെന്ന് രാമന് കാട്ടിത്തന്നു. പുരാണം വായിക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്ക് ആദ്യം മനസ്സില്‍വരിക കാറല്‍ മാക്സിന്റെ വൈരുദ്ധ്യാത്മക ഭൗതീകവാദമാകും.
വര്‍ഗ്ഗീയശക്തികള്‍ക്ക് ഉപയോഗിക്കാനുള്ള ഉപകരണമായി രാമായണം മാറരുതെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കമ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടെന്നാണ് വിവിധ രാമായണത്തെക്കുറിച്ച് പ്രഭാഷണം നടത്തിയ കവി ലീലാകൃഷ്ണന് പറഞ്ഞത്. വര്‍ഗ്ഗീയശക്തികള്‍ പുരാണത്തിലെ കാഴ്ചപ്പാടിനെ വഴി തിരിച്ച് വ്യാഖ്യാനിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു.






