
മുംബൈ: നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കും നിർമാതാവ് എക്താ കപൂറിനുമെതിരെ മൊഴി നൽകാനും കേസില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനും മുംബൈ പോലീസ് കൈക്കൂലി ചോദിച്ചതായി നടിയുടെ വെളിപ്പെടുത്തല്‍. 15 ലക്ഷം ചോദിച്ചെന്നും പണം നല്കാന് കൂട്ടാക്കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും നടി ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പൊലീസിനെ അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴാണ് അവർക്കെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ വിസ്സമ്മതിക്കുകയായിരുന്നെന്നും ഗെഹന പറഞ്ഞു. പണം നൽകിയാൽ തന്നെ അറസ്റ്റു ചെയ്യാതിരിക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാല്‍ പണം നൽകിയില്ലെന്നും നടി പറഞ്ഞു.
നീലച്ചിത്ര നിർമാണവും അഭിനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് ഗെഹനയെ അറസ്റ്റു ചെയ്തത്. രാജ് കുന്ദ്ര നിർമിച്ച ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവ നീലച്ചിത്രങ്ങൾ അല്ലെന്നും പറഞ്ഞു. രാജ് കുന്ദ്ര അറസ്റ്റിലായ കേസില്‍ മൊഴി നല്കാന് എത്തണമെന്ന് ഗെഹനയ്ക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിരുന്നെങ്കിലും അവർ ഹാജരായിട്ടില്ല. പുതിയ കേസിൽ കുടുക്കി പൊലീസ് അറസ്റ്റു ചെയ്യുമോ എന്ന് ഭയപ്പെട്ടാണ് മൊഴി നല്കാന് എത്താതിരുന്നതെന്നും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
നീലച്ചിത്ര നിർമാണവും പ്രചരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ ആർതർ റോഡ് ജയിലിലാണിപ്പോൾ. നാലു മാസത്തോളം ജയിലിൽ കഴിഞ്ഞ ഗെഹനയ്ക്കെതിരെ പൊലീസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു. മുംബൈയിലെ ഒരു മോഡൽ നൽകിയ പരാതിയിൽ മൂന്നാമത്തെ എഫ്ഐആർ ഈ ആഴ്ച ക്രൈംബ്രാഞ്ച് ഫയൽ ചെയ്യാനിരിക്കുകയാണ്.






