
നിലമ്പൂര്‍ : അമ്പത്തൊമ്പതു ജീവന് കവര്‍ന്ന കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ടാണ്ട്. 2019-ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് മലയോര മേഖലയെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയത്.
കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്ത് അധിവസിച്ചിരുന്ന നാല്‍പ്പത്തിയഞ്ചോളം വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ടു മണിയോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍കുന്നില്‍ അമര്‍ന്നുപോയി. ഒരുമാസത്തോളം നീണ്ട തെരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ഓരോ കുടുംബങ്ങളിലെയും നാലും അഞ്ചും അംഗങ്ങളെ ഉരുള്‍ കവര്‍ന്നു.രണ്ടുവര്‍ഷമാകുമ്പോഴേക്കും കവളപ്പാറയിലേയും പരിസര പ്രദേശങ്ങളിലെയും ദുരന്തബാധിതരായ 128 കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഏറെക്കുറെ സാധ്യമാക്കിയിട്ടുണ്ട്.
വീട് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ കവളപ്പാറ കോളനിക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പില്‍ത്തന്നെയാണ് കഴിയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചതും കവളപ്പാറയില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശത്തെ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ വൈകുകയാണ്. ഇതില്‍ കവളപ്പാറ കോളനിക്കാരടക്കം ഇരുപത്തിയഞ്ച് കുടുംബളെ പുനരധിവസിപ്പിക്കുതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച് വരുന്നതായാണ് പുതിയ വിവരം.
ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി നിരവധി കുടുംബങ്ങള്‍ ദുരന്ത ഭൂമിയുടെ പരിസര പ്രദേശങ്ങളില്‍ ഭീതിയോടെ ഇപ്പോഴും താമസിക്കുന്നുണ്ട്. കാലവര്‍ഷം ശക്തമാകുമ്പോള്‍ ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റും. മഴയുടെ ശക്തി കുറയുമ്പോഴാണ് അവര്‍ സ്വന്തം മണ്ണിലേക്കു തിരികെ വരുന്നത്.