
ന്യൂഡൽഹി: രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങവേ പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ് ദേശീയ പതാകയെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
ഉപയോഗ ശേഷം പതാകകൾ വലിച്ചെറിയരുത്. സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിർത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.
ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവപ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.





