
നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിൽ ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ പിടിച്ചെടുക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ (സിഎൽഎ) നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. കപാലി പിള്ള എന്നയാളിൽ നിന്നു വാങ്ങിയ ഭൂമിയാണിത്.
എന്നാൽ, 1882 ലെ തമിഴ്നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും സിഎൽഎ ഉത്തരവിട്ടു. ഇതിനെതിരെ മമ്മൂട്ടി കോടതിയെ സമീപിക്കുകയായിരുന്നു. കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്യുകയും പിന്നാലെ പട്ടയം സിഎൽഎ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മമ്മൂട്ടി 2007ൽ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടുകയും ചെയ്തിരുന്നു.
എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 4 മാസം മുൻപു സിഎൽഎ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്. കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.






