
വാണിജ്യവാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ 20 വര്‍ഷവും കഴിയുമ്പോള്‍ പൊളിക്കണമെന്ന കേന്ദ്രത്തിന്റെ പുതിയ നയം വാഹന കുത്തകകളെ സഹായിക്കാനാണെന്ന് കേരളം. കേന്ദ്രത്തിന്റെ നിര്‍ദേശം അശാസ്ത്രീയമാണെന്നും കേരളം പോലെയുള്ളിടത്ത് അപ്രാപ്യമാണെന്നും ഗതാഗതമന്ത്രി ആന്റിണ രാജു. പുതിയ നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു.
തലവേദന വന്നാൽ തല വെട്ടിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. പരിസ്ഥിതി സൗഹൃദമാക്കാനാണ് ഉദേശമെങ്കിൽ വാഹനങ്ങൾ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേക്കോ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഓടിയ കിലോമീറ്റർ പരിഗണിക്കാതെ ഇത്തരത്തിലുള്ള നയം കൊണ്ടുവന്നത് തെറ്റാണെന്നും കുത്തകകളെ സഹായിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം നിലവിൽ 15 വർഷം കഴിഞ്ഞ ഒരു ബസുകള്‍ പോലും ഇല്ലാത്തതിനാല്‍ കെ.എസ്.ആർ.ടി.സിയെ ഈ തീരുമാനം ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞത് പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങൾ 15 വർഷവും സ്വകാര്യ വാഹനങ്ങൾ 20 വർഷവും മാത്രമേ പരമാവധി ഉപയോഗിക്കാവൂ എന്നാണ്. അതിന് ശേഷം ഇവ നിരത്തിലിറക്കാൻ അനുവാദമുണ്ടായിരിക്കില്ല. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവുകൾ നൽകും. രജിസ്ട്രേഷന് ഏകജാലക സംവിധാനവും ഏർപ്പെടുത്തും. പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായി 70 കേന്ദ്രങ്ങൾ തുടങ്ങും. തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നത്.
അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിർത്തലാക്കുമെന്നും ഓട്ടോമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കിയെന്നും പറഞ്ഞു. പുതിയ നയത്തിലൂടെ 10,000 കോടിയുടെ നിക്ഷേപം വരും. 35,000 പേർക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






