
ന്യൂഡല്‍ഹി: കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച എല്‍പിജി വില വര്‍ദ്ധനവില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയു. യുപി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കി നില്‍ക്കേ എല്‍പിജി സിലിണ്ടറിന്റെ വില പെട്രോളിയം കമ്പനികള്‍ കൂട്ടുന്നത് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. വില വര്‍ദ്ധനവില്‍ നിന്നും കേന്ദ്രം തിരിച്ചു പോകണമെന്ന് എന്‍ഡിഎയിലെ ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡാണ് പറഞ്ഞിരിക്കുന്നത്.
ബീഹാറില്‍ എന്‍ഡിഎയിലെ പ്രമുഖരാണ് ജെഡിയു. കോവിഡ് പ്രതിസന്ധി ജനത്തെ വലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്‍പിജിയുടെ വില ഉയര്‍ത്തുന്നത് പോലെയുള്ള പ്രശ്നങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുമെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ സഖ്യത്തിലുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കുമെന്നും അവര്‍ പറയുന്നു.
പെട്രോളിയം കമ്പനികള്‍ എല്‍പിജിയുടെ വില 25 രൂപയാണ് കൂട്ടിയത്. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. ആഗസ്റ്റ് 18 നും വില കൂട്ടിയിരുന്നു. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ജെഡിയു ചീഫ് ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു. ഉത്തര്‍പ്രദേശും പഞ്ചാബുമെല്ലാം അടുത്തുതന്നെ തെരഞ്ഞെടുപ്പിലേക്ക് പോകും. ബിജെപി എടുക്കുന്ന നിലപാടുകളില്‍ നേരത്തേ ബീഹാര്‍ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പെഗാസസ് വിവാദത്തില്‍ നേരത്തേ നിതീഷ്കുമാര്‍ പ്രതിപക്ഷത്തിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തിരുന്നു. അതുപോലെ ജാതി സെന്‍സസിന് വേണ്ടി ശക്തമായി വാദിക്കുന്നവരുടെ മുന്‍പന്തിയിലും ജെഡിയു ഉണ്ട്. ഇക്കാര്യത്തിലും ബിജെപി മൗനം ദീക്ഷിക്കുകയാണ്. കേന്ദ്രം പെട്രോളിനും ഡീസലിനും പുറമേ എല്‍പിജി യ്ക്കും വില കൂട്ടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഇന്ന് രംഗത്ത് വന്നിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടി കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നേടിയത് 23 ലക്ഷം കോടി രൂപയാണ്. യുപിഎ അധികാരത്തില്‍ നിന്നും മാറുന്ന സമയത്ത് പാചകവാതത്തിന് വില 410 രൂപയായിരുന്നു. ഇപ്പോള്‍ അത് 885 രൂപയാണ്. 116 ശതമാനം വില ഉയര്‍ന്നതായി രാഹുല്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍ വില 42 ശതമാനവും ഡീസല്‍ വില 55 ശതമാനവുമാണ് 2014 നു ശേഷം ഉയര്‍ന്നത്.






