
തിരുവനന്തപുരം: ഡി.സി.സി. അധ്യക്ഷന്മാരുടെ നിയമനത്തില്‍ തുടങ്ങിയ കലാപമടങ്ങാതെ കോണ്‍ഗ്രസ്. നേതാക്കളുടെ വാക്പോര് ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞദിവസം കോട്ടയത്തു രമേശ് ചെന്നിത്തല തിരികൊളുത്തിയ മാലപ്പടക്കം ഇനിയും പൊട്ടിത്തീര്‍ന്നില്ല.
സമവായനീക്കം സജീവമാണെങ്കിലും വഴങ്ങില്ലെന്ന കടുത്തനിലപാടിലാണ് ഉമ്മന്‍ ചാണ്ടിയും രമേശും. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും തത്കാലമൊഴിവാക്കി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേയാണു ഗ്രൂപ്പുകള്‍ പുതിയ പോര്‍മുഖം തുറന്നത്. ജൂനിയര്‍ നേതാവായ വേണുഗോപാലിനു മുന്നില്‍ കീഴടങ്ങേണ്ട ഗതികേടില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും നിലപാട്. വേണുഗോപാലിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാനും നീക്കമുണ്ട്.
വേണുഗോപാലിന്റെ പിന്‍ബലത്തില്‍ സുധാകരനും സതീശനും ആദ്യഘട്ടങ്ങളില്‍ തങ്ങള്‍ക്കെതിരെ നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനയും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി പ്രശ്നപരിഹാരത്തിന് അങ്ങോട്ടുപോകില്ലെന്നാണ് അവരുടെ തീരുമാനം. ഇക്കാര്യം ഇന്നലെ ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച ആവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ആരെങ്കിലും മുന്‍കൈയെടുത്താല്‍ സഹകരിക്കും, ഇല്ലാതെ അങ്ങോട്ടുപോയി ഇനി ചര്‍ച്ചയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇതിനിടയില്‍ ഇന്നലെ കഴിഞ്ഞദിവസത്തെ രമേശ് ചെന്നിത്തലയുടെ തുറന്നടിക്കലിനെതിരെയായിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍ മുഴുവനും. നേതൃത്വം സംയനം പാലിച്ചപ്പോള്‍ മറ്റുള്ളവര്‍ ശക്തമായി തന്നെ ഈ പ്രസ്താനകള്ക്കെതിരെ രംഗത്തുവരികയും ചെയ്തു.
കഴിഞ്ഞദിവസം രമേശ് തുറന്നടിച്ച വേദിയില്‍ സന്നിഹിതനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇന്നലെ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയത്. ആരും ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ഒളിക്കേണ്ടതില്ലെന്നും പകതീര്ത്തേ അടങ്ങൂവെന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഗ്രൂപ്പ് കളിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തിയുണ്ടായിരുന്നു. എന്നാല്‍ പക തീര്‍ത്തേ അടങ്ങൂവെന്ന സമീപനം ശരിയല്ല. ആര്‍ക്കും നാവില്ലാത്തതുകൊണ്ടല്ല, കണ്ണുകെട്ടി എറിയുന്ന സമീപനം ശരിയല്ലെന്നുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ തന്നെ തള്ളിക്കൊണ്ടാണ് രംഗത്ത് എത്തിയത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രമേശിന്റെ പ്രസ്താവന എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പരസ്യമായി പ്രതികരിച്ചില്ലെങ്കിലും പരോക്ഷമായി രമേശ് ചെന്നിത്തലയെയാണ് ഇന്നലെ കെ. മുരളീധരനും വിമര്‍ശിച്ചത്. തന്നെ തിരിച്ചെടുത്തുതുമായി ബന്ധപ്പെട്ട് രമേശ് നടത്തിയ പ്രസ്താവനയാണ് മുരളി തള്ളിയത്. എത്രദിവസം തന്നെ വെയിലത്ത് നിര്‍ത്തിയെന്ന് എല്ലാവര്ക്കും അറിയാം. മരണകിടക്കയില്‍ നിന്ന് കെ. കരുണാകരന് ഒടുവില്‍ ഒരു കത്തയക്കേണ്ടിവന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഭൗതീകശരീരം കൊണ്ടുവന്നപ്പോള്‍ ഒരു മകനെന്ന നിലയില്‍ മാത്രമാണ് തനിക്ക് കെ.പി.സി.സി ഓഫീസില്‍ പോകാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റുമാര്‍ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങുകള്‍ കലാപവേദിയാക്കരുതെന്നും മുരളി പറഞ്ഞു.
ആരെങ്കിലും മുന്‍കൈയെടുത്താല്‍ ചര്‍ച്ചയാകാമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ കെ. സുധാകരന് സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ ഇല്ല. നേതാക്കളുടെ പരസ്യ പ്രസ്താപനകള്‍ അവസാനിപ്പിക്കും. ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ പ്രകടനം പാര്‍ട്ടിക്ക് അകത്ത് മാത്രം മതിയെന്നും കെ സുധാകരന് നിര്‍ദ്ദേശിച്ചിച്ചു.
വി.ഡി. സതീശനും നിലപാട് മയപ്പെടുത്തി. ആദ്യദിവസം ശക്തമായി പ്രതികരിച്ച സതീശന് ഇന്നലെ അനുനയസമീപനമാണ് സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേര്‍ത്തു കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടത്. പാര്‍ട്ടിയില്‍ ജേഷ്ഠ അനുജന്മാര് തമ്മില്‍ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കള്‍ അറിയാതെ നോക്കണം. പ്രശ്നങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്ന പരിഹാരം നടക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആരെയെങ്കിലും ഒതുക്കണമെന്ന മര്‍ക്കട മുഷ്ടി കെ.പി.സി.സിക്കില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും പ്രതികരിച്ചു. ഈ മാസം തന്നെ കെ.പി.സി.സി ഭാരവാഹികളെ നിയമിക്കുമെന്നും അര്‍ഹതപ്പെട്ട ആളുകളെ ഉള്‍പ്പെടുത്തിയാകും പുനഃസംഘടനയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എന്തായാലും തങ്ങള്‍ ഉദ്ദേശിച്ചിടത്ത് കാര്യങ്ങള്‍ എത്തിയെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
ആര്. സുരേഷ്






