
കണ്ണൂർ: കീഴാറ്റൂരിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട 'വയൽക്കിളി' സമരത്തിനിടെ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസിൽ 28 പ്രതികളെയും തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.
2018 മാർച്ച് 14-ന് തളിപ്പറമ്പ് കീഴാറ്റൂരിൽ ദേശീയപാത നിർമാണത്തിനായി വയൽ നികത്തുന്നതിന്റെ ഭാഗമായി ഭൂമി അളക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരൻ, നോബിൽ എം. പൈകട എന്നിവരടക്കം 49 പേർക്കെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നീട് 28 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയ്ക്ക് ശ്രമം, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലമളക്കാനെത്തിയപ്പോൾ ആത്മഹത്യാഭീഷണി മുഴക്കിയും പ്രതിഷേധം നടത്തിയും സമരക്കാർ തടഞ്ഞുവെന്നായിരുന്നു പൊലീസ് കേസ്.
ദേശീയപാത നിർമാണത്തിനായി വയൽ നികത്തുന്നതിനെതിരെ 'വയൽക്കിളികൾ' എന്ന പേരിൽ പ്രദേശവാസികൾ നടത്തിയ സമരം സംസ്ഥാനതലത്തിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് പ്രതിഷേധം മറികടന്ന് ഈ ഭാഗത്ത് ദേശീയപാത നിർമാണം പൂർത്തിയാക്കി. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീജയാണ് കേസിൽ വിധി പ്രസ്താവിച്ചത്.






