
ന്യൂഡല്‍ഹി: ആറു മാസത്തിനിടയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങുന്ന നാലാമത്തെയാളാണ് വിജയ് രൂപാണി. ഗുജറാത്തില്‍ വിജയ്രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ അടുത്തവര്‍ഷം യുപിയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ബിജെപിയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി.
കര്‍ണാടകയില്‍ ബി എസ് യദ്യുരപ്പ, ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തും പിന്നാലെ പകരക്കാരനായി വന്ന് നാലു മാസം ഭരണം നടത്തി ആരോപണത്തിന് ഇരയായ തീറാത്ത് സിംഗ് റാവത്തുമാണ് മറ്റു മൂന്ന് പേര്. തീറാത്ത് രാജി വെച്ച് നാലു മാസം തികയും മുമ്പാണ് വിജയ് രൂപാണിയുടേയും രാജി. കര്‍ണാടകയില്‍ തനിക്കും മകനുമെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പയ്ക്ക് രാജി സമര്‍പ്പിക്കേണ്ടി വന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ യെദ്യൂരപ്പയ്ക്ക് എതിരേ തിരിയുകയായിരുന്നു.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര റാവത്തിനെ പാര്‍ട്ടി നിര്‍ബ്ബന്ധിച്ചാണ് സ്ഥാനത്തു നിന്നും മാറ്റിയത്. പിന്നാലെ വന്ന തീറാത്ത് സിംഗും വിവാദത്തിലായി. തീറാത്തിന്റെ ചില പ്രസ്താവനകള്‍ വിവാദത്തിലായതിനെ തുടര്‍ന്ന് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തു വരികയായിരുന്നു. 116 ദിവസമാണ തീറാത്തിന് ഭരണം നടത്താനായത്. ജൂലൈയില്‍ തീറാത്തിന് പകരം പുഷ്ക്കര്‍ ദാമി മുഖ്യമന്ത്രിയായി.
ഈ വര്‍ഷം ആദ്യം യുപിയിലും സമാന സാഹചര്യം ഉണ്ടായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥും കനത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കോവിഡ് നേരിട്ട രീതിയില്‍ ബിജെപി എംപിമാരും എംഎല്‍എ മാരും പോലും യോഗിയ്ക്ക് എതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി ബിഎല്‍ സന്തോഷിനെയും രാധാമോഹന്‍ സിംഗിനെയും അന്വേഷണത്തിന് വിടുകയും ഇവര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് യോഗിയെ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.






