
ബംഗ്ലൂരു: ബിസിനസിന്റെ മറവില്‍ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തി. ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ലഹരികടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ വാദിച്ചു.
മുഹമ്മദ് അനൂപും ബിനീഷും ലഹരികടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തി. ബിനിഷിന്റെ ഡ്രൈവരുടെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. ഡ്രൈവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് സംശയകരമാണന്നും ഇഡി കോടതിയില്‍ വാദിച്ചു
'ബിസിനസ് ആവശ്യത്തിന് വായ്പ എടുത്താണ് അനൂപിന് പണം നല്‍കിയതെന്ന ബിനീഷിന്റെ വാദം വിചിത്രമാണ്. ബി ക്യാപിറ്റല്‍ കമ്പനികളുടെ പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അനധികൃത പണമാണ്. ലഹരിയിടപാടിലെ ലാഭതുകയാണ് ഇത്. എന്‍സിബി കസ്റ്റഡിയിലുള്ള സുഹാസ് കൃഷ്ണഗൗഡ, സൊനാറ്റ ലോഗോ എന്നിവര്‍ ബിനീഷന്റെ ലഹരി ഇടപാടിലെ പങ്ക് സ്ഥിരീകരിക്കുന്നുണ്ട്''. മുഹമ്മദ് അനൂപും ബിനീഷും ലഹരി ഇടപാട് നടത്തിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഇഡി വാദിച്ചു.
പച്ചക്കറി മത്സ്യ കച്ചവടം നടത്തിയെന്നാണ് ബിനീഷ് നേരത്തെ അറിയിച്ചത്. പച്ചക്കറി കച്ചവടം കൊണ്ട് 6 കോടി അക്കൗണ്ടില്‍ എത്തുമോ? ഇല്ലാത്ത ന്യായങ്ങളും രേഖകളും സൃഷ്ടിക്കുകയാണ് ബിനീഷ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇഡി കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചു. കേസ് 23 ന് വീണ്ടും പരിഗണിക്കും.






