
"സാധാരണ 152 സെന്റീ മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ കടിച്ചാല്‍ വിഷപ്പല്ലുകള്‍ തമ്മിലുള്ള അകലം 1.7 സെന്റീ മീറ്റര്‍ ആയിരിക്കും. പാമ്പിന്റെ തലയില്‍ അമര്‍ത്തി കടിപ്പിച്ചാല്‍ വിഷപ്പല്ലുകള്‍ തമ്മിലുള്ള അകലം 2.4 അല്ലെങ്കില്‍ 2.3 സെന്റീമീറ്റര്‍. ഇന്ത്യയില്‍ കാണുന്ന ഏറ്റവും വലിപ്പമേറിയ മൂര്‍ഖന്‍ കടിച്ചാലും ഇത്രയേ വരൂ". - പറയുന്നത് വിഷപ്പാമ്പുകളെ നാലാംക്ലാസ് മുതല്‍ തൊട്ടും തലോടിയും എന്തിനേറെ വിഷപ്പാമ്പുകള്ക്കുക്കൊപ്പം ആ പ്രായത്തില്‍ സര്പയജ്ഞംവരെ നടത്തിയ എം.വി. മവീഷ് കുമാര്‍.
കാസര്‍ഗോഡ് പയ്യന്നൂര്‍ സ്വദേശിയായ മവീഷിനു ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. ഗുജറാത്തില്‍ ചീഫ് സുവോളജിസ്റ്റാണ്. ഹെര്പറ്റോളജിയില് ഗവേഷണം നടത്തുന്ന മവീഷിനെയാണ് ഉത്ര വധക്കേസില്‍ സര്പ്പവിദഗ്ധനായി ആയി അന്വേഷണ സംഘം നിയോഗിച്ചത്. കാസര്‍ഗോട്ടുനിന്ന് മൂന്നുമാസം പലതവണ അദ്ദേഹം കൊട്ടാരക്കരയിലെത്തി. വിവിധ പരിശോധനകള്‍ നടത്തി. അതിലൊന്നുമാത്രമായിരുന്നു ഡമ്മി പരീക്ഷണം. ഡമ്മിക്കു പകരം താന്‍ കട്ടിലില്‍ കിടക്കാമെന്നും തന്റെ ദേഹത്തു മൂര്‍ഖനെ വിട്ടോളൂ എന്നും മവീഷ് പറഞ്ഞിരുന്നു. രാത്രിയില്‍ മൂര്‍ഖന്‍ കടിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. എന്നാല്‍, ഇതിനു എസ്.പി. ഹരിശങ്കര്‍ സമ്മതിച്ചില്ല. പിന്നീടാണു ഡമ്മിയിലേക്ക് തിരിഞ്ഞത്. ഡമ്മിയില്‍ അപ്പോള്‍ കൊന്ന കോഴിയുടെ രണ്ടു കാലുകളായിരുന്നു കെട്ടിവച്ചത്. വനംവകുപ്പിന്റെ അരിപ്പയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു ഡമ്മി പരീക്ഷണം. "ശരീരത്തിനു ചൂടുള്ളതുപോലെ അപ്പോള്‍ കൊന്ന കോഴിയുടെ കാലിനും ചൂടുണ്ട്. അതുകൊണ്ടാണ് അതുകെട്ടിവച്ചത്"- മവീഷ് പറഞ്ഞു. രാത്രി എട്ടരയ്ക്കുശേഷമാണ് ഉത്രയെ യഥാര്‍ഥത്തില്‍ പാമ്പ് കടിച്ചത്. പാമ്പ് സ്വാഭാവികമായി കടിച്ചതല്ലെന്നും കടിപ്പിച്ചതാണെന്നും തെളിയിക്കാനായിരുന്നു ഡമ്മി പരീക്ഷണം. മൂര്‍ഖന്‍ പാമ്പ് വൈകുന്നേരങ്ങളിലും പുലര്‍ച്ചെയുമാണ് ഇരയെ ആക്രമിക്കുക എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രാത്രി എട്ടരയ്ക്കുശേഷം മൂര്‍ഖന്‍ കടിക്കുകയില്ല എന്ന് മവീഷിന് ഉറപ്പായിരുന്നു.
ഡമ്മിയില്‍ തെളിഞ്ഞ സത്യം
ഡമ്മി പരീക്ഷണം നടത്തിയതും രാത്രി എട്ടരയ്ക്കും പുലര്‍ച്ചെ ഒന്നരയ്ക്കുമിടയിലായിരുന്നു. ആദ്യം ഡമ്മിയില്‍ പാമ്പ് കടിച്ചില്ല. പിന്നീട് പ്രകോപിപ്പിച്ചപ്പോഴാണു കോഴിക്കാലില് പാമ്പ് കൊത്തിയത്. അപ്പോള്‍ പല്ലകലം 1.7 സെന്റീ മീറ്റര്‍ ആയിരുന്നു. പിന്നീട് മവീഷ് പാമ്പിനെ എടുത്തു തലയില്‍ ബലംപ്രയോഗിച്ച് കോഴിക്കാലില് കടിപ്പിച്ചപ്പോള്‍ പല്ലകലം 1.8 സെന്റീമീറ്ററായി.പിന്നീട് 2.4 സെന്റീമീറ്ററും ലഭിച്ചു. (ഉത്രയുടെ ശരീരത്ത് കണ്ടത് 2.3 ഉം 2.4 സെന്റീമീറ്റര്‍ ആയിരുന്നു. പരിശീലനം ലഭിക്കാത്ത സൂരജ് കൂടുതല്‍ മുറുകെ പിടിച്ചതുകൊണ്ടാണ് പല്ലുകള്‍ തമ്മിലുള്ള അകലം കൂടുതലുണ്ടായത് എന്നു തെളിയിക്കാനായി. അതും പോലീസിനെ സഹായിച്ചു. ഡമ്മി പരീക്ഷണത്തിലൂടെ രണ്ടു പാമ്പല്ല കടിച്ചതെന്നും തെളിയിക്കാനായി. പാമ്പിനെ സൂരജ് കടിപ്പിക്കുകയായിരുന്നു എന്നത് തെളിയിക്കാന്‍ ഈ പരീക്ഷണത്തിനു കഴിഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറുകയും ചെയ്തു.
ഉറക്കഗുളികകള്‍ ഉള്ളില്‍ ചെന്ന് അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു ഉത്ര. അനക്കമില്ലാതിരുന്ന ശരീരത്ത് പാമ്പ് കൊത്തിയില്ല. അപ്പോഴാണ് സൂരജ് പാമ്പിനെ എടുത്തു കടിപ്പിച്ചത്. അനക്കമില്ലാത്ത ഒന്നിലും പാമ്പ് കടിക്കുകയില്ല എന്നാണു ശാസ്ത്രീയമായ കണ്ടെത്തല്‍. ഉത്ര കിടന്നിരുന്ന മുറിയുടെ ജനാലയ്ക്കു മുറ്റത്തു നിന്ന് 1.4 മീറ്റര്‍ ഉയരമുണ്ടായിരുന്നു. മൂര്‍ഖന്‍ അതിന്റെ ശരീരനീളത്തിന്റെ മൂന്നിലൊരു ഭാഗം ഉയര്‍ത്താനേ കഴിയു. അതായത് 152 സെന്റീമീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ 50 സെന്റീമീറ്റര്‍ തല ഉയര്‍ത്താനാകും. അതുകൊണ്ട് ഒരുകാരണവശാലും മൂര്‍ഖന്‍ ഈ ജനല്‍ വഴി സ്വാഭാവികമായി അകത്തു കടക്കില്ല എന്നും തെളിയിക്കപ്പെട്ടു. മറ്റുവഴികളിലൂടെ ഒന്നും മുറിയിലേക്ക് കടക്കാന്‍ വേണ്ട ഇടമില്ലായിരുന്നു. ബാഗില്‍ കൊണ്ടുവന്നു സൂക്ഷിച്ചശേഷം ഉത്ര ഉറങ്ങിയപ്പോള്‍ പാമ്പിനെ പുറത്തെടുക്കുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമായി.
അണലിയില്‍നിന്ന് ഉത്ര രക്ഷപ്പെട്ടു, പക്ഷേ...
സൂരജ് മുമ്പ് ഉത്രയെ അണലിയെക്കൊണ്ടും കടിപ്പിച്ചിരുന്നു. ഇത് തെളിയിക്കാന്‍ അണലിയെ ഉപയോഗിച്ചും മറ്റൊരു ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. ഡമ്മിയുടെ കാലില്‍ എലിയെ കെട്ടിവച്ചാണു പരീക്ഷിച്ചത്. അതും രാത്രിയിലായിരുന്നു. രാത്രികാലങ്ങളില്‍ അണലി ആക്രമിക്കുമെന്നതിനു ശാസ്ത്രീയ അടിത്തറയുണ്ട്. ചൂടുള്ള ശരീരഭാഗത്ത് അണലി പ്രകോപനമില്ലെങ്കിലും കടിക്കും. അണലിയെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണം നടത്തിയതും രാത്രിയാണ്. കട്ടിലില്‍ ഇട്ട ഡമ്മിയുടെ കാലിലെ ജീവനുള്ള എലിയെ തല്‍ക്ഷണം അണലി കടിക്കുകയും ചെയ്തു. ഉത്ര പക്ഷേ, അണലി കടിയില്നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയുണ്ടായിരുന്നു. പിന്നീടാണ് സൂരജ് മൂര്‍ഖനെ കൊണ്ട് ഉത്രയുടെ ജീവന് എടുത്തത്.
ജൈവായുധമായി പാമ്പ് മാറുമ്പോള്‍
ജൈവ ആയുധമായി പാമ്പിനെ ഉപയോഗിച്ച സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കൊലപാതകമെന്ന നിയിലും ഉത്രക്കേസ് ജനശ്രദ്ധ നേടി. എന്നാല്‍, രാജ്യത്ത് ഇതിനു മുമ്പ് രണ്ടു കൊലപാതകങ്ങള്‍(നാഗ്പുരിലും, ബംഗളുരുവിലും) പാമ്പിനെ ഉപയോഗിച്ച് നടത്തിയിരുന്നു. പക്ഷേ, അതില്‍ ശിക്ഷ ഒഴിവാകുകയായിരുന്നു. പ്രധാന കാരണം പ്രാഗത്ഭ്യമില്ലാത്ത പാമ്പ് വിദഗ്ധരെ (സ്നേക്ക് എക്സ്പേര്‍ട്ട്) കേസിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതായിരുന്നു. നാഗ്പുരിലും ബംഗളരുവിലും ഈ പിഴവ് ഉത്രക്കേസില്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചിരുന്നു.ഉത്രക്കേസിന്റെ തുടക്കത്തില്‍ ശാസ്ത്രീയാവബോധം ഇല്ലാത്ത പാമ്പ് പിടിത്തക്കാരന്റെ സഹായം പോലീസ് തേടിയിരുന്നു. എന്നാല്‍, ഇതുപോലുള്ള അവിദഗ്ധരുടെ ഇടപെടലാണ് നാഗ്പുരിലും ബംഗളുരുവിലും കേസ് തോല്ക്കാന് കാരണമായതെന്നും ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസും വനംവകുപ്പും വിദഗ്ധനായ മവീഷ്കുമാറിനെ സമീപിച്ചത്.
ഉണ്ണിക്കുട്ടന്റെ മൃത്യചുംബനം
മവീഷിന്റെ പിതാവ് കോഴിക്കോട് മൂന്നാംകുറ്റിയില്‍ മഹീന്ദ്രന് കേരളത്തിനു പുറമേ അറബ് നാടുകളിലും സര്പയജ്ഞം പ്രശസ്തനായിരുന്നു. കൊച്ചി മറൈന്‍ഡ്രൈവില്‍ അച്ഛനൊപ്പം നാലാം ക്ലാസുകാരനായിരുന്ന മവീഷുമുണ്ടായിരുന്നു. മാസ്റ്റര്‍ ഉണ്ണിക്കുട്ടന്റെ (മവീഷ്)മൃത്യചുംബനമെന്നായിരുന്നു അന്ന് മാധ്യമങ്ങളില്‍ ചിത്രം സഹിതം വാര്‍ത്തകള്‍ വന്നത്. മവിഷിന്റെ ഭാര്യ ലിന്റുമോള്‍ കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഓഫീസറാണ്. 13 വയസുകാരനായ മകന് നിംഷ് രാജ് പാമ്പു പിടിത്തത്തില്‍ വൈദഗ്ധ്യം നേടിക്കഴിഞ്ഞു.
പതിനായിരത്തിലധികം പാമ്പുകളെ രക്ഷിച്ചിട്ടുള്ള മാവിഷിന് ഇതുവരെ ഒരിക്കല്‍പ്പോലും പാമ്പു കടി ഏറ്റിട്ടില്ല. പാമ്പു കടിച്ചാല്‍ ഉണ്ടാകുന്ന വേദന എന്താണ് എന്നറിയാന്‍ മാത്രമാണ് പാമ്പുപിടിത്ത വിദഗ്ധനായ വാവ സുരേഷിനെ കോടതിയില്‍ വിളിപ്പിച്ചിരുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു മാവിഷ്. നേപ്പാളില്‍ ഒന്നരവര്‍ഷം ഹെര്പറ്റോളജിസ്റ്റായിരുന്നു(പാമ്പുകളെയും ഉരഗജീവികളെയും കുറിച്ചുള്ള പഠനം). ഇപ്പോള്‍ ദുബായ് ആസ്ഥാനമായ രാജ്യാന്തര സ്ഥാപനത്തിന്റെ ഗുജറാത്തിലെ ചീഫ് സുവോളജിസ്റ്റ്.
ബൈജു ഭാസി






