
‘‘പുതുമഴയായ് പൊഴിയാം...
മധുമയമായ് ഞാന്‍ പാടാം...
ഇങ്ങനെയൊരു പാട്ടുമായി മലയാളി പ്രേക്ഷകമനസ്സിലേക്ക് പെയ്തിറങ്ങിയ ഒരു ചെറുപ്പക്കാരനുണ്ട്, സുധീഷ് സുധാകരന്. കോഴിക്കോടുകാരനായ ഈ ചെറുപ്പക്കാരന് പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിത്യയൗവ്വന കഥാപാത്രങ്ങള്‍ നല്കി പ്രേക്ഷകമനസ്സില്‍ തന്റേതായൊരു ഇടം നേടിയെടുത്തു. 34 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കലാകാരന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനര്ഹനായി. സിനിമയില്‍ നിന്ന് ഒരിക്കലും വിട്ടകന്നട്ടില്ലാത്ത സുധീഷ്, വ്യത്യസ്തയുള്ള, കരുത്തുറ്റ കഥാപാത്രങ്ങളുമായി വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു. കാലമേറെ കഴിഞ്ഞെങ്കിലും ഇന്നും സുധീഷ് പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ പയ്യനാണ്. അവാര്‍ഡിന്റെ തിളക്കത്തില്‍ സുധീഷ് മനസ്സു തുറക്കുന്നു, കടന്നു വന്ന വഴികളെക്കുറിച്ച്, കാത്തിരുന്ന പുരസ്കാരത്തെക്കുറിച്ച്, വരാനിരിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച്...
അപ്രതീക്ഷിതമായി എത്തിയ പുരസ്കാരം
സിദ്ധാര്ത്ഥ്ശിവ സംവിധാനം ചെയ്ത എന്നിവര്‍, ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്നിവയിലെ കഥാപാത്രങ്ങള്‍ക്കാണ് എനിക്ക് അവാര്‍ഡ് കിട്ടിയത്. എന്നിവര്‍ എന്ന സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ്. ഭൂമിയിലെ മനോഹര സ്വകാര്യം എന്നതില്‍ നായികയുടെ അച്ഛന്റെ കഥാപാത്രമാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെയുള്ള പുരസ്കാരങ്ങള്‍ കിട്ടുക എന്നത് സത്യത്തില്‍ വളരെ വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള അംഗീകാരങ്ങൾ വലിയ കാര്യങ്ങളാണ്. മുനോട്ടുള്ള സിനിമ യാത്രയിൽ, അഭിനയജീവിതത്തിൽ ഒരു വലിയ പ്രചോദനമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. സത്യത്തില്‍ ഇങ്ങനെയൊരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാരണം അവാർഡ് കമ്മിറ്റി പരിഗണിക്കുന്നത് ഏതൊക്കെ സിനിമകളാണെന്നും അതിൽ ആരോടെയൊക്കെ പെർഫോർമൻസ് ഉണ്ടാകുമെന്നും നമുക്കറിയില്ലല്ലോ. നമ്മൾ കണ്ടിട്ടില്ലാത്ത ഒരുപാട് സിനിമകൾ അവാർഡ് കമ്മറ്റിയുടെ മുന്നിലുണ്ടാകും. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നും കൊടുത്തില്ല. പിന്നെ ഞാൻ ചെയ്ത രണ്ടു സിനിമയും, കഥാപാത്രങ്ങളും വളരെ നല്ലതായിരുന്നു. അങ്ങനെയൊരു വിശ്വാസം എന്നിലുണ്ടായിരുന്നു.
കടന്നു പോയ 34 വര്‍ഷങ്ങള്‍
1987 തുടങ്ങി 2021 എത്തി നിൽക്കുമ്പോൾ സിനിമയിൽ നിന്ന് ഞാൻ ഒരിക്കലും അകന്നു മാറിയിട്ടേയില്ല.. സിനിമയും സീരിയലും പ്രോഗാമുകളും ഒക്കെയായി ഞാൻ എന്നും പ്രേക്ഷകർക്ക് ഒപ്പമുണ്ടായിരുന്നു. എങ്കിലും പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ചെറിയൊരു ബ്രേക്ക് എടുത്തതെന്ന്. പക്ഷേ അന്ന് മുതൽ ഇന്ന് വരെ വെള്ളിത്തിരയിൽ ഒരു ഇടവേള എടുത്തതായി എനിക്ക് തോന്നിയിട്ടില്ല.
ആ സിനിമാ യാത്രയിൽ ഞാനങ്ങനെ സഞ്ചരിക്കുകയായിരുന്നു. യാത്രയിൽ കിട്ടുന്ന വേഷങ്ങളില്‍ ഞാൻ അഭിനയിക്കുന്നു, അത്രയേ ഓർത്തിട്ടുള്ളൂ. ചില സമയങ്ങളിൽ അവസരങ്ങൾ കുറയുമ്പോൾ, ഇതെന്താ ഇങ്ങനെ ? എന്തു പറ്റി ? എന്നൊരു തോന്നലുണ്ടായിട്ടുണ്ട്. അതിനപ്പുറം വിഷമിച്ചിരിക്കുക എന്നൊന്നില്ല. പിന്നീടൊരു സമയം വരുമെന്ന പ്രതീക്ഷയിൽ അങ്ങനെ മുന്നോട്ട് പോകുകയായിരുന്നു. ആ പ്രതീക്ഷ തെറ്റിയതുമില്ല.
പുകച്ചു പുകച്ചു എന്നിലേക്ക് എത്തിയ തീവണ്ടി
ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയെങ്കിലും തീവണ്ടി എന്ന സിനിമയാണ് എനിക്കൊരു ഇമേജ് ബ്രേക്ക് തന്നത്. സിനിമയിൽ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇമേജ് ബ്രേക്ക്. കാരണം ഒരു കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു അഭിനേതാവിൽ നിന്ന് അവർ പ്രതീക്ഷിക്കുക അത്തരം കഥാപാത്രങ്ങളാണ്. ആ രീതിയിലുള്ള കഥാപാത്രങ്ങൾ ജനങ്ങൾക്ക് നൽകാനാണ് സിനിമയുടെ ആൾക്കാർ തീരുമാനിക്കുന്നതും. സിനിമ ഒരു ബിസിനസ് ആയത് കൊണ്ട് അങ്ങനെയേ ചിന്തിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ അത് ബ്രേക്ക് ചെയ്യുക, അങ്ങനെയുള്ള അവസരങ്ങൾ അഭിനേതാക്കളെ തേടി വരുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. തീവണ്ടി അങ്ങനെ എന്നെത്തേടി വന്നതാണ്.
സംവിധായിക ഫെലിനിയും തിരക്കഥാകൃത്ത് വിനിയുമൊക്കെ തീവണ്ടിയിലെ അമ്മാവന് കഥാപാത്രം എനിക്കു തന്നത് ഞാനത് ചെയ്യുമോ എന്ന് അറിയാതെ പോലുമാണ്. ഞാനതു വരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം അവരെനിക്ക് തന്നു. അങ്ങനെയൊരു ഇമേജ് ബ്രേക്ക്ഞാൻ കാത്തിരുന്നതാണ്, ഒപ്പം ആഗ്രഹിച്ചിരുന്നതും. കാരണം ന്യൂ ജെൻ രീതിയിലേക്ക് സിനിമ ശരിക്കും മാറിയല്ലോ. നാച്വറൽ, റിയലിസ്റ്റിക് ആക്ടിംഗ് എന്ന രീതിയാണ് സിനിമയിലിപ്പോൾ. അത്തരം സിനിമകളിലേക്ക്, സിനിമ കൂട്ടത്തിലേക്ക് എത്തണമെന്ന് ഉള്ളിൽ നല്ല മോഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള അവസരം എങ്ങനെ കിട്ടുമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി പുതിയ സിനിമാക്കൂട്ടത്തില്‍ നിന്ന് ഇങ്ങനെയൊരു വിളി വരുന്നത്. വളരെ സന്തോഷത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെയും സിനിമയെയും സ്വീകരിച്ചത്.
അച്ഛനും ഞാനും
അച്ഛൻ സുധാകരന് നായര്‍ ഒരു നാടക നടനായിരുന്നു. ഒരു മുഴുവൻ സമയ നാടകനടൻ ആവുക എന്നത് തന്നെയായിരുന്നു അച്ഛന്റെ മനസ്സിനുള്ളിലെ ആഗ്രഹം. നാടകകലയില്‍ അച്ഛന് എന്നും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. എങ്കിലും അച്ഛന് സിനിമകള്‍ കാണുകയും, അതിനെ നന്നായി പിന്തുടരുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ശിവാജി ഗണേശൻ സർ, സത്യൻ സർ എന്നിവരെയൊക്കെ വളരെ ബഹുമാനത്തോടെ അച്ഛന് നോക്കികാണാറുണ്ടായിരുന്നു. അവരൊക്കെ പക്ഷേ സിൽവർ സ്ക്രീന്‍ താരങ്ങൾ ആയിരുന്നല്ലോ. കോഴിക്കോട്ട് നിന്ന് വെള്ളിത്തിരയിലേക്കുള്ള ദൂരം വളരെ കൂടുതലാണ് എന്നായിരുന്നു അച്ഛന്റെ ധാരണ. ആ ധാരണ ഒരുപരിധിവരെ സത്യം തന്നെയായിരുന്നു. കുറെ സിനിമകളില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നല്ല കഥാപാത്രങ്ങള്‍ അച്ഛന് നല്കി. അങ്ങനെ വെള്ളിത്തിര എന്ന ആഗ്രഹം ചില സിനിമകളിലൂടെ അച്ഛന്സാധിക്കാനായെങ്കിലും നാടകം കൊണ്ട് സംതൃപ്തി നേടുക എന്നതായിരുന്നു അച്ഛന്റെ രീതി. അതിൽ അച്ഛൻ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു.
അച്ഛൻ എന്നെയും കൈ പിടിച്ചു കൊണ്ട് വന്നത് വേദികളിലേക്കാണ്. നാടകം, മോണോ ആക്ട് എന്നിവ പഠിപ്പിച്ചാണ് അച്ഛന് എന്നെ വേദികളുമായി അടുപ്പിച്ചത്. സിനിമാമോഹം എന്നതല്ല, ഞാന്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം. സിനിമാനടൻ ആകുക എന്ന ആഗ്രഹം ഇല്ലായിരുന്നു എന്നല്ല. അതുകൊണ്ടാണല്ലോ എനിക്ക്സിനിമയിലേക്ക് അവസരം വന്നപ്പോൾ അച്ഛന് അതിനും പിന്തുണ തന്നത്. ‘‘സിനിമാഭിനയം നാടകാഭിനയം എന്നിവ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, അത് ഞാൻ പറഞ്ഞു തന്നല്ല നീ സ്വയം മനസ്സിലാക്കി മുന്നോട്ടു പോകണ’’മെന്നതായിരുന്നു അച്ഛൻ പറഞ്ഞു തന്ന ആദ്യ പാഠം. ‘‘നീ ഒരു ഹീറോ ആകണം, സ്റ്റാർ ആകണം, മാർക്കറ്റിംഗ് വാല്യു ഉള്ള ഒരു നടൻ ആകണം’’ എന്നൊന്നും ഒരിക്കലും അച്ഛന് പറഞ്ഞിട്ടില്ല. കിട്ടുന്ന കഥാപാത്രങ്ങൾ നന്നായി പഠിച്ചു ആത്മാർത്ഥമായി ചെയ്യണം എന്നാണ് അച്ഛൻ എന്നും പറഞ്ഞിട്ടുള്ളത്. ഞാൻ സിനിമയിൽ സജീവമായത് കണ്ടു അച്ഛൻ ഒരുപാട് സന്തോഷിച്ചിരുന്നു. ഈ അവാർഡ് എനിക്ക് കിട്ടിയ സമയത്ത് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുക അച്ഛനായിരുന്നേനേം, ഉറപ്പ്.
പഴയ തലമുറയും പുതിയ തലമുറയും
മലയാള സിനിമ പ്രേക്ഷകർ സിനിമയെ വളരെ നന്നായി വിലയിരുത്തുന്നവരാണ്. സിനിമകളെ നന്നായി വിമർശിക്കുകയും നോക്കിക്കാണുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ള പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മമ്മൂക്ക, ലാലേട്ടൻ എന്നിവരടങ്ങുന്ന പ്രഗല്ഭരായ അഭിനേതാക്കള്‍ ഇത്രയും വർഷം നല്ല അഭിനേതാക്കളായി നിലനിന്നു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. ഇവരൊക്കെ വലിയ കലാകാരന്മാരാണെന്നുള്ളതില് ഒരു സംശയവും വേണ്ട. എന്നുമവര്‍ സ്വയം പോളിഷ് ചെയ്ത് പഴയതിലും മികച്ചതാകാറുണ്ട്. അഭിനയത്തോടുള്ള താത്പര്യം, അല്ലെങ്കില്‍ പാഷന് കൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. അഭിനേതാവെന്നു പറഞ്ഞാല്‍ ഏതു രീതിയിലും ഫ്ളെക്സിബിളാകണമല്ലോ. ചില സിനിമകളില്‍ റിയലിസ്റ്റിക് ആകണം, എന്നാല്‍ ചില സിനിമകളില്‍ ഡ്രാമാറ്റിക് ആകണം. അതൊക്കെ ചെയ്യാനുള്ള മനസ്സും താത്പര്യവും കൊണ്ടാണല്ലോ അവരിന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി നിലനില്‍ക്കുന്നത്. പുതു തലമുറയിലെ അഭിനേതാക്കള്‍ക്കൊപ്പം ഇവര്‍ ഇന്നുമുണ്ട്. അത് തന്നെ വലിയൊരു കാര്യമല്ലേ. ഈ കലാകാരന്മാര്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് തന്നെ വലിയ ഭാഗ്യം. തിലകന് ചേട്ടന്, നെടുമുടി ചേട്ടന് എന്നിങ്ങനെ മണ്മറഞ്ഞു പോയ വലിയ കലാകാരന്മാര്ക്കൊപ്പവും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് പുണ്യമായി ഞാൻ കരുതുന്നു. സുധീഷ് ഓരോരുത്തര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും കിട്ടുന്ന അറിവുകള്‍ വളരെ വലുതാണ്. എന്നിലെ കലാകാരനെ വളർത്താൻ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ അഭിനേതാക്കളുടെ കാര്യം പറയാനാണെങ്കില്‍ അവർ വളരെ സീരിയസായി സിനിമയെ കാണുന്നവരാണ്. പിന്നെ അവര്‍ക്കുള്ള വെല്ലുവിളി പഴയ തലമുറയിലെ അഭിനേതാക്കള്‍ ചെയ്തു മികച്ചതാക്കിയ കഥാപാത്രങ്ങള്‍ തന്നെയാണ്. അതിലും മികച്ചത് നല്കാന് ഇന്നത്തെ തലമുറ ഒരുപാട് പ്രയത്നിക്കുന്നുണ്ട്. അതിനു വേണ്ടിയുള്ള അവരുടെ എഫര്‍ട്ടാണ് അവരിലെ കലാകാരന്റെ വിജയം. സിനിമയെ മനസ്സു തുറന്ന് സ്നേഹിക്കുന്ന, അതിനെക്കുറിച്ച് ഗഹനമായി പഠിക്കുന്നവരാണ് പുതു തലമുറയിലെ അഭിനേതാക്കള്‍. അഭിനയത്തോടൊപ്പം സിനിമയുടെ മറ്റ് മേഖലകളെയും അവര്‍ ഇഷ്ടപ്പെടുന്നുണ്ട്, അറിയാന്‍ ശ്രമിക്കുന്നുണ്ട്. കഷ്ടപ്പെടാന്‍ തയ്യാറുള്ള മനസ്സുും അവര്‍ക്കുണ്ട്. ഒരുപാട് കഴിവുകളുള്ള കലാകാരന്മാരാണ് ഇന്നത്തെ തലമുറയിലുള്ളത്.
മമ്മൂക്കയും ലാലേട്ടനും പിന്നെ ഞാനും
ആദ്യ സിനിമ ‘അനന്തര’ത്തില്‍ അഭിനയിച്ചതും മമ്മൂക്കയ്ക്കൊപ്പമാണ്. അന്നു പിന്നെ സിനിമ പോയിട്ട് ക്യാമറ എന്താണെന്ന് പോലുമറിയില്ല. അടൂര്‍ സാര്‍ പറയുന്നതു പോലെ അഭിനയിക്കുക എന്നതു മാത്രമാണ് ഞാനതില്‍ ചെയ്തത്. അദ്ദേഹത്തിന് വേണ്ട കഥാപാത്രത്തെ എന്നില്‍ നിന്ന് ഒപ്പിയെടുത്തു എന്നതാണ് അനന്തരത്തില്‍ സംഭവിച്ചത്. അദ്ദേഹമാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നത് എന്ന് പറയാം. അതു കഴിഞ്ഞാണ് മുദ്രയില്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന ത്രില്ലില്ലായിരുന്നു മുദ്രയില്‍. സിബി സാര്‍ (സംവിധായകന് സിബി മലയില്‍) എന്നെ സജസ്റ്റ് ചെയ്തപ്പോള്‍ പൂര്‍ണ്ണ സമ്മതത്തോടെ മമ്മൂയ്ക്കയതിന് സമ്മതം പറഞ്ഞുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞിരുന്നു. പാട്ട് പാടി അഭിനയിക്കുന്നത് ആ സിനിമയിലാണ്. ലാലേട്ടനൊക്കെ സിനിമയില്‍ പാടി അഭിനയിക്കുന്നത് കണ്ട് ഞാന്‍ സത്യത്തില്‍ നോക്കിയിരുന്നിട്ടുണ്ട്. ആ എനിക്ക് രണ്ടാമത്തെ സിനിമയില്‍ പാടി അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, അതും മമ്മൂയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് സന്തോഷം ഇരട്ടിയാക്കി.
എനിക്കാണെങ്കില്‍ ശരിക്കും പാട്ട് പാടാനറിയില്ല. ഇതെങ്ങനെ ചിത്രീകരിക്കുമെന്നതു പോലും എനിക്കറിയില്ല. എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ എന്നോട് പാടാന്‍ പറഞ്ഞു. ശരിക്കും പാടണോ എന്നൊക്കെ ഞാനപ്പോള്‍ ആശങ്കപ്പെട്ടു. പിന്നീടാണ് പറയുന്നത് അവിടെ സ്പീക്കര്‍ വച്ചിട്ടുണ്ട്, ഞാന്‍ ലിപ്പ് കൊടുത്താല്‍ മാത്രം മതിയെന്ന്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘‘ നീ ഉറക്കെ ധൈര്യമായി പാടിക്കോ, നീ പാടുന്നത് ഒന്നും പുറത്തേക്ക് കേള്‍ക്കില്ല. കാരണം ആ സ്പീക്കറില്‍ നിന്ന്നല്ല ഉച്ചത്തിലാണ് പാട്ട് കേള്‍ക്കുന്നത്. മനസ്സു തുറന്ന് ശബ്ദമെടുത്ത് നീ പാടിയാല്‍ ആ പാട്ടിന്റെ എക്സ്പ്രെഷന്‍ പൂര്‍ണ്ണമായും കിട്ടും.’’ എന്ന്. അങ്ങനെയൊരു ഉപദേശം എന്റെ പിന്നീടുള്ള അഭിനയജീവിതത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നീട് പാട്ടു സീനിലൊക്കെ അഭിനയിക്കുമ്പോള്‍ ആ പാഠം മനസ്സിലുണ്ടായിരുന്നു.
സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഒരുപാടുണ്ട്. എങ്കിലും സിനിമാ സൗഹൃദങ്ങളില്‍ സാധാരണ ഒരു കണ്ഡിന്വേഷന് ഉണ്ടാകാറില്ല. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് പോകുമ്പോള്‍ പുതിയ സൗഹൃദങ്ങളുണ്ടാകും. എങ്കിലും ഞാന്‍ എല്ലാവരുമായി നല്ലൊരു അടുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അതില്‍ ചിലരോട് സംസാരിച്ചിരിക്കാനും ഇടപഴകാനുമൊക്കെ കൂടുതല്‍ താത്പര്യം തോന്നാറുണ്ട്. ആരോടും വിദ്വേഷമൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരുപാട് സുഹൃത്തക്കളുള്ളതു കൊണ്ട് ഒരാളിന്റെ പേരെടുത്ത് പറയാന്‍ കഴിയില്ല. എന്റെ തുടക്കക്കാലത്ത് സിനിമയില്‍ പരിചയപ്പെട്ട എല്ലാ സഹതാരങ്ങളോടും ഇപ്പോഴും നല്ല അടുപ്പമുണ്ട്. ബൈജുവൊക്കെ അതില്‍ പെടുന്നയാളാണ്. ‘മുദ്ര’യിലാണ് ഞാനും ബൈജുവും തമ്മില്‍ പരിചയപ്പെടുന്നത്. ഞാന്‍ കാണുന്ന സമയത്ത് ബൈജു സ്റ്റാറായിക്കഴിഞ്ഞിരുന്നു. ഈയടുത്തും ഞങ്ങള്‍ രണ്ടു മൂന്നു സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെ എത്രയെത്ര സൗഹൃദങ്ങള്‍. ഈ 34 വര്‍ഷങ്ങളില്‍ കൂടി ഞാന്‍ കടന്നു പോയ സിനിമാസൗഹൃദങ്ങളില് ഒരാളിന്റെ പേര് മാത്രം എടുത്തു പറയാന്‍ കഴിയുന്നതല്ല.
കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കണം
മാറ്റങ്ങളിലൂടെ സഞ്ചരിച്ച് പുതിയ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. ചില സിനിമകളില്‍ മാത്രമേ അങ്ങനെ കിട്ടൂ. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. സിനിമകളില്‍ തന്നെ ഒരുപാട് വ്യത്യാസങ്ങള്‍ വന്നു, അത് അഭിനയരീതിയെയും വ്യത്യാസപ്പെടുത്തി. ആ വ്യത്യാസങ്ങളില്‍ കൂടി സഞ്ചരിക്കണമെന്നുണ്ട്. ടൈപ്പ്കാസ്റ്റ് ചെയ്യുന്നതിനോട് വലിയ താത്പര്യമില്ല. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. കാഴ്ചയില്‍ പേടി തോന്നാത്ത, ലുക്ക് പോലും മാറിയ വില്ലന്മാര് ആണല്ലോ ഇപ്പോഴുള്ളത്.
ഹാസ്യവേഷങ്ങള്‍ പ്രതിഫലിക്കാന്‍ പ്രായസമാണ്. പ്രേക്ഷകര്‍ ഉള്ളു തുറന്നു ചിരിച്ചില്ലെങ്കില്‍ നമ്മള് ചെയ്യുന്ന ഹാസ്യ കഥാപാത്രം ഫ്ളോപ്പാകും. പക്ഷേ ഇന്നത്തെക്കാലത്ത് ഹാസ്യം വരുന്നത് സിറ്റ്വേഷന് അനുസരിച്ചാണ്. കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയും മാനറിസങ്ങളിലൂടെയുമാണ് പ്രേക്ഷകര്‍ ചിരിക്കുന്നത്. അതുകൊണ്ട് സിറ്റ്വേഷന് ക്രിയേറ്റ് ചെയ്യുക എന്നതാണ് ആദ്യത്തെ വെല്ലുവിളി. കറക്ട് മീറ്ററില്‍, കറക്ട് സിറ്റ്വേഷനില്‍ വരുന്ന ചില സംഭാഷണങ്ങള്‍ ഹ്യൂമറായി മാറുകയാണ് ചെയ്യുന്നത്. പറയുന്ന രീതിയില്‍ ഹ്യൂമറുണ്ടെങ്കില്‍ പ്രേക്ഷകര്‍ ചിരിക്കും. അത് വര്‍ക്കൗട്ടായില്ലെങ്കില്‍ വമ്പന്‍ പരാജയമായി മാറുകയും ചെയ്യും. എന്നു കരുതി ഹ്യൂമറല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നല്ല. എല്ലാത്തരം കഥാപാത്രങ്ങള്‍ ചെയ്യാനും അത് നന്നായി അവതരിപ്പിക്കാനും അതിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടാനും ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് ആസ്വദിച്ച് വ്യത്യസ്ത കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിക്കുക എന്നതാണ് എന്നും എപ്പോഴും എന്റെ ആഗ്രഹം. ആദ്യ സിനിമ ‘അനന്തര’ ത്തിൽ അഭിനയിക്കുമ്പോൾ ക്യാമറ എന്താണെന്ന് പോലും എനിക്കറിഞ്ഞുകൂടായിരുന്നു. ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കാൻ പറഞ്ഞു, ഞാൻ അഭിനയിച്ചു. ഇത്രയും വർഷം കഴിഞ്ഞ് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയപ്പോള്‍ ഞാനതിനോട് വളരെ ഇൻവോൾവ്ഡായി. ആ ഇന്വോള്വമെന്റാകാം എന്നിലെ കലാകാരന് ഇത്രയും നാള് പ്രതീക്ഷിച്ചത്.
മൂത്തമകന് രുദ്രാക്ഷ്, ഇളയമകന് മാധവ് ഇവരൊക്കെയാണ് എന്റെ ഏറ്റവും വലിയ ശക്തികള്‍. അവാര്‍ഡ് കിട്ടിയതില്‍ എന്റെയത്രയും എക്സൈറ്റ്മെന്റ് ഭാര്യയ്ക്കും മക്കള്ക്കുമൊന്നുമില്ല. എങ്കിലും അവര്‍ക്ക് വളരെ സന്തോഷമുണ്ട്, അതവര് പ്രകടമാക്കുന്നുമുണ്ട്. മകന് രുദ്രാക്ഷ്, കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ് ലോ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നല്ലോ. സിനിമയെ അവന് ഒരുപാട് സ്നേഹിക്കുന്നുണ്ട്. അഭിനയത്തെ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളെയും ഇഷ്ടപ്പെടുന്ന ആളാണവന്‍. അവന് എനിക്ക് ഒരുപാട് സിനിമകള്‍ കാണിച്ചു തരാറുണ്ട്. മറ്റ് ഭാഷകളിലെ സിനിമകള്‍ കാണാന്‍ അവനാണെനിക്ക് കൂടുതല്‍ പ്രചോദനം തരുന്നത്. അവാര്‍ഡിലേക്കുള്ള വഴി പോലും ഒരുപക്ഷേ അവനിലൂടെയാണെന്ന് പറയാം.
പ്രേക്ഷകരോട് ഹൃദയം നിറഞ്ഞ നന്ദി മാത്രം
പ്രേക്ഷകരോടാണല്ലോ എല്ലാം പറയാനുള്ളത്. ഈ 34 വര്‍ഷം സിനിമയില്ലാതെ ഒരു വര്‍ഷം പോലും എന്നിലൂടെ കടന്നു പോകാതിരുന്നത് പ്രേക്ഷകരുടെ പ്രോത്സാഹനം കൊണ്ടു മാത്രമാണല്ലോ. ഒരു സമയത്ത് ഇമേജ് ബ്രേക്ക് വന്നതും ഈ പുരസ്കാരം കിട്ടിയതും ഇവിടെത്തന്നെ നിന്നതു കൊണ്ടാണ്. ഒരു നടനെ സംബന്ധിച്ച് കാഴ്ചക്കാരാണ് പ്രധാനം. പ്രേക്ഷകര്‍ക്ക് മടുക്കാതിരിക്കുക, നമ്മളുടെ കഥാപാത്രങ്ങളെ അവര്‍ ആവശ്യപ്പെടുക എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അവരെ കാണുമ്പോഴാണ്, പ്രോത്സാഹനം കിട്ടുമ്പോഴാണ് അഭിനേതാക്കള്‍ക്ക് വെള്ളിത്തിരയില്‍ നിലനില്ക്കാന് കഴിയുന്നത്.
ഇനിയിപ്പോള്‍ റിലീസാകാനുള്ള ‘കനകം കാമിനി കലഹം, ലളിതം സുന്ദരം, സത്യം മാത്രമേ ബോധിപ്പികൂ, പടയോട്ടം എന്നിങ്ങനെയുള്ള സിനിമകളില്‍ എനിക്കുള്ളത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ്. ചെറിയ വേഷങ്ങളുള്ള കുറുപ്പ്, കുഞ്ഞെല്‍ദോ ഒക്കെയും റിലീസാകാനുണ്ട്. ഇപ്പോഴും ഇവിടെ നിലനില്ക്കാന് കഴിയുന്നതും നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതും പ്രേക്ഷകരുടെ മനസ്സില്‍ ഒരിടമുള്ളതു കൊണ്ടാണ്. എന്നും അവരോട് എനിക്ക് നന്ദിയും കടപ്പാടും മാത്രമാണുള്ളത്.