
കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ റിമാന്‍ഡിലായ അഗസ്റ്റിന് സഹോദരന്മാരില് അവസാനത്തെയാളും ജയില്‍മോചിതനായി. വയനാട് വാഴവറ്റ മൂങ്ങനാനാനിയില് റോജി അഗസ്റ്റിനാണ് രണ്ടുമാസത്തിലേറെ നീണ്ട കാരാഗൃഹവാസത്തിനുശേഷം ഏറ്റവുമൊടുവില്‍ ജാമ്യത്തില്‍ ഇറങ്ങിയത്. റോജിയുടെ സഹോദരന്മാരായ ജോസുകുട്ടി, ആന്റോ എന്നിവര്‍ ആഴ്ചകള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്നു.
കല്‍പ്പറ്റ ജില്ലാ കോടതിയാണ് റോജി അഗസ്റ്റിനു ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ ആറുപേര്‍ക്കും ജാമ്യമായി. അഗസ്റ്റിന് സഹോദരന്മാരെ കൂടാതെ ഇവരുടെ ഡ്രൈവര്‍, രണ്ട് മരംമുറി കരാറുകാര്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായി 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.
പ്രതിപ്പട്ടികയിലുള്ള മുട്ടില്‍ വില്ലേജ് ഓഫീസര്‍, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. സര്‍ക്കാരിന് അവകാശപ്പെട്ട റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ പ്രതികള്‍ക്കു വഴിവിട്ടു സഹായം നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കുറ്റം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മുട്ടില്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘാംഗമായ തിരൂര്‍ ഡിവൈ.എസ്.പി.: വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ മരത്തിന്റെ സാമ്പിള്‍ ശേഖരണം പുരോഗമിക്കുകയാണ്. മുറിച്ച മരങ്ങളുടെ കുറ്റികളുടെയും വനംവകുപ്പ് പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന മരങ്ങളുടെയും സാമ്പിള്‍ ശേഖരണമാണ് നടക്കുന്നത്.






