
കൊച്ചി : റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ പട്ടയ ഭൂമിയില്‍നിന്ന് അനധികൃതമായി വെട്ടിയത് 2,696 സംരക്ഷിത മരങ്ങള്‍. ഇതിന് 14.42 കോടി രൂപ വിലമതിക്കുമെന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി: എസ്. ശ്രീജിത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) ചെന്നൈ ബെഞ്ചിനു സമര്‍പ്പിച്ചു. 2520 തേക്കുമരങ്ങളും 174 ഈട്ടിമരങ്ങളും വെട്ടി. 1612.12 ഘനമീറ്റര്‍ തേക്കു തടിയും 327.584 ഘനമീറ്റര്‍ ഈട്ടിത്തടിയും വെട്ടിയെന്നാണു കണക്കാക്കുന്നത്. ഇതില്‍ 806.2531 ഘനമീറ്റര്‍ തടി പിടിച്ചെടുത്തു.
2020 മാര്‍ച്ച് 11-ലെ ഉത്തരവിനു ശേഷമാണു സംസ്ഥാന വ്യാപകമായി മരംമുറി നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എന്‍.ജി.ടി. സ്വമേധയാ എടുത്ത കേസിലാണു സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയത്.
വനംവകുപ്പ് 584 ഒക്വറന്‍സ് റിപ്പോര്‍ട്ടുകളും (ക്യു.ആര്.) പോലീസ് 19 എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തെന്നു റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നു മറ്റു തടികള്‍ കൊണ്ടുപോകാനുള്ള ഫോം-4 പ്രകാരമുള്ള വൈറ്റ് പെര്‍മിറ്റിന്റെ മറവിലാണു വ്യാജ ലൈസന്‍സ് ചമച്ച് പ്രതികള്‍ സംരക്ഷിത മരങ്ങള്‍ കൊച്ചിയിലേക്കു കൊണ്ടുപോയത്. കൊച്ചിയിലെ മലബാര്‍ ടിംബേഴ്സ് എന്ന തടിവ്യാപാര സ്ഥാപന ഉടമ എം.എം. അലിയാര് വയനാട് ഡി.എഫ്.ഒയ്ക്കു നല്കിയ പരാതി പ്രകാരമാണു അന്വേഷണം ആരംഭിച്ചത്. 54 ലോഗ് ഈട്ടിയാണു മലബാര്‍ ടിംബേഴ്സിലേക്കു വന്നത്. മരംമുറിക്കേസില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 28 പേരെ പ്രതിചേര്‍ത്തിരുന്നു. ഇവരല്ല യഥാര്‍ത്ഥ പ്രതികളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസിലാകെ 78 പ്രതികളാണുള്ളത്. 35 ഫോറസ്റ്റ് ഡിവിഷനുകളിലും അന്വേഷണം നടത്തി.
പട്ടയഭൂമിയില്‍ നിന്നു കരിന്താളി, ചന്ദനം, ഈട്ടി, തേക്ക് എന്നിവ വെട്ടുന്നതിനാണ് നേരത്തേ നിയന്ത്രണമുണ്ടായിരുന്നത്. ചന്ദനമൊഴികെ, പട്ടയം കിട്ടിയ ശേഷം വച്ചുപിടിപ്പിച്ച മരങ്ങള്‍ വെട്ടാന്‍ പിന്നീട് അനുമതി നല്കി. ഇതിന്റെ മറവില്‍ എല്ലാ മരങ്ങളും വെട്ടുകയായിരുന്നു. വ്യാപകമായ മരംമുറി ശ്രദ്ധയില്‍പ്പെട്ടതോടെ പഴയ ഉത്തരവ് പുനഃസ്ഥാപിച്ചു.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാകേണ്ടതാണ്. ഇതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.
ജെബി പോള്‍






