
വിചിത്ര ആവശ്യങ്ങളുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് കൂടത്തായി കേസിലെ പ്രതികളായ ജോളിയും,മാത്യുവും. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കാനായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനിക്കേണ്ടതെന്നു ജോളിയോടും, സൈബര്‍ സെല്ലിനെ അറിയിക്കമെന്നും മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരമുളള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകിച്ചും ഒന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ ബോധിപ്പിച്ചു.
പോലീസ് കസറ്റഡിയിലെടുത്ത ഫോണ്‍ വേണമെന്നായിരുന്നു മാത്യുവിന്റെ ആവശ്യം. എന്നാല്‍ ഫോണ്‍ അന്വേഷണ സംഘം കസറ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ജോളി ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ കേസിന്റെ വിചാരണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി 22 ലേക്കു മാറ്റി. അന്നു കോടതി ജോളിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.






