
ശ്രീനഗർ: സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ പ്രദേശവാസികളായ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തും. ലഫ്.ഗവർണറാണ് ഇക്കാര്യം അറിയിച്ചത്. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെയാണ് മജിസ്റ്റീരിയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ ഡോ. മുദാസിർ ഗുൽ, അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിട്ടുനൽകാത്തതിനെതിരെ ബന്ധുക്കൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തിങ്കളാഴ്ച ഹൈദർപോറയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് സേന ബിസിനസുകാരായ രണ്ട് പേരെയും കൊലപ്പെടുത്തിയത്.
ഭീകരർക്ക് ഇരുവരും സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് രണ്ട് ഭീകരർക്കൊപ്പം ഇവരെയും വധിച്ചത്. പൊലീസ് ആരോപണത്തിനെതിരെ ബന്ധുക്കളും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും രംഗത്തു വന്നു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച് കൊലപ്പെടുത്തുകയും പിന്നീട് അവരെ സൗകര്യപൂർവം തീവ്രവാദികളാക്കുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. തൻറെ ഭർത്താവ് ഭീകരരുടെ സഹായിയാണെന്നതിന് പൊലീസ് തെളിവ് ഹാജരാക്കണമെന്ന് മുദസ്സിറിൻറെ ഭാര്യ ഹുമൈറ ആവശ്യപ്പെട്ടു.






