
ശബരിമല സന്ദര്‍ശനവേളയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ശ്രീകോവിലിനു മുന്നില്‍ തൊഴുതില്ലെന്നും കൈ നീട്ടി തീര്‍ഥം വാങ്ങിയ ശേഷം അത് തൂത്ത് കളഞ്ഞതും വിവാദമായിരുന്നു. ഇത് വിശ്വാസികളെ അപമാനിക്കലാണ് എന്ന തരത്തിലുമാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ അദ്ദേഹത്തെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യത്യസ്തമായൊരു പ്രതികരണവുമായി എത്തുകയാണ് നടന്‍ ഹരീഷ് പേരടി.
‘ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്. കൈകൾ താഴ്ത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈനീട്ടി തീർഥം വാങ്ങിയ ശേഷം അതു കൊറോണ സാനിറ്റൈസർ പോലെ തൂത്ത് താഴെ കളഞ്ഞത് ഉചിതമായില്ലെന്ന് കോൺഗ്രസ് ഉപനേതാവ് കെ. ബാബു അഭിപ്രായപ്പെട്ടിരുന്നു.
കുറിപ്പ്
ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്. .കൈകൾ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ്. രക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്. രാധാകൃഷണൻ എന്ന ദലിത് സഹോദരൻ,സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രീയമാണ് എന്റെത്.പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതിവിപ്ലവ പ്രസംഗത്തിനോട് ദു:ഖവും നിരാശയും മാത്രം.






