
തിരുവനന്തപുരം : വിവാദ ദത്തുകേസിന്റെ കേന്ദ്രബിന്ദുവായ കുഞ്ഞിന്റെ മാതാപിതാക്കള്‍ അവകാശവാദം ഉന്നയിക്കുന്ന അനുപമയും അജിത്തുമാണോ എന്നു സ്ഥിരീകരിക്കാനായി മൂന്നു പേരുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലെ ജീവനക്കാരി നിര്‍മ്മല ശിശുഭവനിലെത്തിയാണു കുഞ്ഞിന്റെ സാമ്പിളെടുത്തത്. ഉച്ചയ്ക്കു ശേഷം അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. ഇന്നോ നാളെയോ പരിശോധനഫലം ലഭിക്കുമെന്നാണു സൂചന. കോടതിയുടെ തീരുമാനപ്രകാരമാകും തുടര്‍നടപടികള്‍.
അതിനിടെ, കുഞ്ഞിന്റെ സാമ്പിളെടുത്തതില് തിരിമറി നടന്നിരിക്കാമെന്ന ആരോപണവുമായി അനുപമ രംഗത്തുവന്നെങ്കിലും എല്ലാം വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ടെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ദത്തെടുക്കല്‍ നടപടികളുടെ ഭാഗമായി ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ സംരക്ഷണത്തിലായിരുന്നു കുഞ്ഞിനെ ഞായറാഴ്ച രാത്രിയോടെയാണു തിരുവനന്തപുരത്തു കൊണ്ടുവന്നത്. താല്‍ക്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിര്‍മ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കാണണമെന്നും ഡി.എന്‍.എ. പരിശോധനയ്ക്കായി സാമ്പിളുകള്‍ ഒരുമിച്ചു ശേഖരിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പ് അനുമതി നല്‍കിയില്ല.
കുഞ്ഞിനെ ദത്തുനല്കിയതില് ശിശുക്ഷേമ സമിതിക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന നടക്കുകയാണെന്നു മന്ത്രി വീണ പറഞ്ഞു. വനിതാ ശിശുക്ഷേമ ഡയറക്ടര്‍ ടി.വി. അനുപമയുടെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഡി.എന്‍.എ. പരിശോധനാ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. എല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. പരിശോധന ആന്ധ്രയില്‍ നടത്താന്‍ കഴിയുമായിരുന്നു. സുതാര്യത ഉറപ്പിക്കാനായാണ് ഇവിടേക്കു കൊണ്ടുവന്നത്. അനുപമയ്ക്കു കുഞ്ഞിനെ കാണാന്‍ നിയമപരമായ സാധ്യതയുണ്ടെങ്കില്‍ അതു വേണമെന്നാണു തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
്രതീ






