
കോട്ടയം : കാലാവസ്ഥയിലെ മാറ്റം തുടര്‍ന്നാല്‍ റബര്‍ കൃഷി കേരളത്തിന് അന്യമാകുമെന്നു മുന്നറിയിപ്പ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ റബറിന്റെ ഇലപൊഴിച്ചിലും മരംപൊട്ടി കറ പുറത്തുവന്നു മരം ഉണങ്ങുന്നതും വ്യാപകമായിക്കഴിഞ്ഞു. ഇല പൊഴിയുന്ന മരങ്ങള്‍ പത്തു വര്‍ഷം കഴിഞ്ഞാലും വെട്ടാന്‍ കഴിയുന്ന വണ്ണത്തില്‍ എത്തില്ല. ഈ കാലാവസ്ഥയില്‍ റബര്‍ കൃഷി മുന്നോട്ടുകൊണ്ടുപോകാനില്ലെന്നു കൃഷി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
റബര്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 86 ശതമാനവും കേരളത്തിലും. അനുകൂല കാലവാസ്ഥയാണ് ഇവിടെ റബര്‍ കൃഷി വ്യാപകമാകാന്‍ കാരണം. മാസത്തില്‍ 125 മില്ലീമീറ്റില് കുറയാതെ സമതുലിതമായി ലഭിക്കുന്ന മഴ, അതായത് 125-150 ദിവസം ലഭിക്കുന്ന മിതമായ മഴയാണ് റബര്‍ കൃഷിക്ക് അനുയോജ്യം. വര്‍ഷത്തില്‍ 1,200 മണിക്കൂറെങ്കിലും റബര്‍ മരത്തില്‍ സൂര്യപ്രകാശം അടിയ്ക്കുകയും വേണം. കഴിഞ്ഞ നൂറു വര്‍ഷത്തോളം ഇതിന് അനുയോജ്യമായ കാലാവസ്ഥയാണു നിലനിന്നിരുന്നത്.
എന്നാല്‍ മൂന്നു വര്‍ഷമായി കാലാവസ്ഥയില്‍ വലിയ വ്യതിയാനം സംഭവിച്ചു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നാലു ദിവസം തുടര്‍ച്ചയായി മഴ പെയ്യുകയും ആകാശം മേഘാവൃതമായിരിക്കുകയും ചെയ്യുന്ന കാലവസ്ഥയില്‍ വ്യാപകമായി ഇല പൊഴിയും.
ജൂലൈ മധ്യത്തോടെ തുടങ്ങി ഓഗസ്റ്റ് മധ്യത്തോടെ ഇത് അവസാനിക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ ഡിസംബറായിട്ടും മഴ തോരുന്നില്ല. സമതുലിതമായി ലഭിക്കേണ്ട മഴയ്ക്ക് പകരം അതിവര്‍ഷം. മറ്റു സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി പരാജയപ്പെടാനുളള കാരണം തുടര്‍ച്ചയായ മഴയും വേനലുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കാനുള്ള റബര്‍ ബോര്‍ഡ് പദ്ധതി കാര്യമായ നേട്ടം കൈവരിച്ചില്ല.
ഈ സംസ്ഥാനങ്ങളിലെ കടുത്ത തണുപ്പും മഴയുമാണ് തടസമായത്. കേരളത്തിലെ കാലാവസ്ഥയോട് ഏറെക്കുറെ സാമ്യമുള്ള ഗോവയില്‍ റബര്‍കൃഷി വ്യാപിപ്പിക്കുന്നതിനുളള നീക്കമാണ് ഇപ്പോള്‍ റബര്‍ ബോര്‍ഡ് നടത്തുന്നത്.
ഷാലു മാത്യു






