
പൂനെ: സോഷ്യൽ മീഡിയയിൽ ലോകം കണ്ടത് ആർക്കും കൊതിതോന്നുന്ന പ്രണയ നിമിഷങ്ങൾ. ആലിംഗനങ്ങളും ചുവടുവെപ്പുകളും ജന്മദിന കൗണ്ട്ഡൗണുകളുമായി നിറഞ്ഞാടിയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ. എന്നാൽ ആ സുന്ദരമായ പ്രണയചിത്രങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് ഒരു കൊടുംകൊലപാതകത്തിന്റെ ഭീകരമായ തിരക്കഥയായിരുന്നു. പ്രമുഖ മഹാരാഷ്ട്ര വ്യവസായിയുടെ മകൻ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും അവളുടെ രഹസ്യ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് പൂനെ ലോഹഗഡ് കോട്ടയിലെ അഗാധമായ താഴ്‌വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുടെയും കേതന്റെയും രാജകീയമായ വിവാഹനിശ്ചയം. വരാനിരിക്കുന്ന നവംബറിൽ ജയ്‌പൂരിലെ കൊട്ടാരത്തിൽ വെച്ച് 17 കോടി രൂപ ചെലവഴിച്ച്, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ വരെ ബുക്ക് ചെയ്തുകൊണ്ടുള്ള സ്വപ്നതുല്യമായ വിവാഹത്തിനാണ് ഇരു കുടുംബങ്ങളും ഒരുങ്ങിയിരുന്നത്. എന്നാൽ ലോകത്തെ മുഴുവൻ പറ്റിച്ചുകൊണ്ട് സിയ മറ്റൊരു പ്രണയലോകത്തായിരുന്നു.
വ്യാപാരിയായ ചേതൻ ആയിരുന്നു സിയയുടെ രഹസ്യകാമുകൻ. ഇവർ കഴിഞ്ഞ ഏഴ് മാസത്തിനിടെ 238 മണിക്കൂറോളമാണ് ഈ കൊലയാളി യുവതി കാമുകനുമായി ഫോണിൽ രഹസ്യസംഭാഷണം നടത്തിയത്. തന്റെ അടിച്ചുപൊളി ജീവിതത്തിനും പ്രണയത്തിനും തടസ്സമായി നിന്ന കേതനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ചെകുത്താന്റെ ബുദ്ധിയോടെ പദ്ധതികൾ മെനയുകയായിരുന്നു.
വിവാഹത്തിന് തൊട്ടുമുൻപ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പറക്കാനിരുന്ന കേതന്റെ യാത്ര സിയ അതിവിദഗ്ദ്ധമായി അട്ടിമറിച്ചു. യാത്രാമധ്യേ കാറിൽ വെച്ച് കേതന്റെ പാസ്‌പോർട്ട് സിയ മോഷ്ടിച്ചെടുക്കുകയായിരുന്നു. ബാലി യാത്ര മുടങ്ങിയതോടെയാണ് കേതനെ മരണക്കെണിയൊരുക്കി അവൾ പൂനെയിലെ ലോഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെവെച്ച് ജൂൺ 14-ന് കേതനെ തള്ളി താഴെയിടാൻ സിയ ആദ്യശ്രമം നടത്തി. എന്നാൽ മലയിടുക്കിലെ ഒരു കാട്ടുചെടിയിൽ പിടിച്ച് കേതൻ അത്ഭുതകരമായി രക്ഷപെട്ടു. ഈ സമയം ഒട്ടും പതറാതെ, പാമ്പിനെ കണ്ട് പേടിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഉറക്കെ നിലവിളിച്ച് കേതനെ കെട്ടിപ്പിടിച്ചാണ് സിയ അന്ന് രക്ഷപെട്ടത്.
എന്നാൽ പിൻമാറാൻ തയ്യാറാവാതിരുന്ന ഇവർ തൊട്ടടുത്ത ദിവസങ്ങളിൽ തങ്ങളുടെ 'പ്ലാൻ ബി' നടപ്പിലാക്കി. ജൂൺ 18-ന് ചേതനെ കോട്ടയിലേക്ക് വിളിച്ചുവരുത്തി. മുഖംമൂടി ധരിച്ച് പിന്നാലെ കൂടിയ കാമുകനൊപ്പം ചേർന്ന്, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ കേതനെ സിയ ആ അഗാധമായ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.
ഫോട്ടോയെടുക്കുന്നതിനിടെ ശക്തമായ കാറ്റിൽ പെട്ട് കേതൻ താഴേക്ക് വീണതാണെന്നാണ് സിയ പോലീസിനോട് കരഞ്ഞുപറഞ്ഞത്. എന്നാൽ പ്രതിശ്രുത വരൻ മരിച്ചുകിടക്കുമ്പോഴും സിയയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതിരുന്നതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ടയിലെ സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും ഞെട്ടിക്കുന്ന ഫോൺ രേഖകളും പുറത്തുവന്നതോടെ ഈ സുന്ദരിയുടെ ക്രൂരമുഖം അഴിഞ്ഞുവീണു. കേതനെ കൊലപ്പെടുത്തിയ ശേഷം 'അവൻ എന്നെ എന്റെ ജന്മദിനത്തിൽ തനിച്ചാക്കി പോയി' എന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ കഥയിട്ട സിയയും കാമുകനും ഇപ്പോൾ ഇരുമ്പഴിക്കുള്ളിലാണ്.






