
ന്യുഡല്‍ഹി: വിദേശ ധനസഹായം കൈപ്പറ്റുന്ന എന്‍.ജി.ഒകള്‍ക്ക് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കി. സംഘടനകളുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളും പ്രവര്‍ത്തന മേഖലകളും വ്യക്തമാക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും തുക ചിലവഴിക്കുന്നതിനുമുള്ള പരിധി ഉയര്‍ത്തുമ്പോള്‍ തന്നെ, വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന അനുമതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയിലെ സന്നദ്ധ സംഘടനകളും അസോസിയേഷനുകളും വിദേശ പണം കൈപ്പറ്റുന്നതിലും ഉപയോഗിക്കുന്നതിലും കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2011-ലെ എഫ്.സി.ആര്‍.എ ചട്ടങ്ങളില്‍ ഈ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ എന്‍.ജി.ഒകളുടെ പ്രവര്‍ത്തന ലക്ഷ്യവും മേഖലയും കൂടുതല്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം വിദേശ ഫണ്ട് കൈപ്പറ്റുന്നതിനും ഉപയോഗിക്കുന്നതിനും അധിക നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, എന്‍.ജി.ഒകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പട്ടികയില്‍ നിന്ന് തങ്ങളുടെ പ്രവര്‍ത്തന ഉദ്ദേശ്യം തിരഞ്ഞെടുക്കണമെന്നും, അവര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ വ്യക്തമാക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ വിപുലമായ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ, രജിസ്ട്രേഷന് അര്‍ഹതയുള്ള പല വിഭാഗങ്ങളില്‍ നിന്നും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരന്മാര്‍ പ്രധാന ഭാരവാഹികളായിട്ടുള്ള അസോസിയേഷനുകള്‍ക്ക് എഫ്.സി.ആര്‍.എ പ്രകാരം വിദേശ ഫണ്ട് കൈപ്പറ്റുന്നതിനുള്ള രജിസ്ട്രേഷനോ മുന്‍കൂര്‍ അനുമതിയോ 'സാധാരണയായി പരിഗണിക്കുകയില്ല' എന്നും വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍, പ്രത്യേക ഉത്തരവിലൂടെ ഇത്തരം കേസുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് വ്യവസ്ഥയുണ്ട്.
വ്യക്തികള്‍ ഒഴികെയുള്ള സ്ഥാപനങ്ങളുടെ 'പ്രധാന ഭാരവാഹി' എന്ന പദവിയുടെ നിര്‍വചനം പുതിയ ചട്ടങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. കമ്പനി ഡയറക്ടര്‍മാര്‍, സ്ഥാപനങ്ങളിലെ പങ്കാളികള്‍, ട്രസ്റ്റിമാര്‍, ഹിന്ദു അവിഭക്ത കുടുംബത്തിലെ 'കര്‍ത്താ' അസോസിയേഷന്റെ മാനേജ്മെന്റില്‍ നിയന്ത്രണാധികാരമുള്ള ഏതൊരു വ്യക്തിയും ഇതില്‍ ഉള്‍പ്പെടും.
വിദേശ ഫണ്ട് ലഭിക്കുന്നതിനായി രജിസ്ട്രേഷന്‍ തേടുന്ന എന്‍.ജി.ഒകള്‍ അപേക്ഷിക്കുന്ന കൃത്യമായ ഉദ്ദേശ്യവും അവര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ വ്യക്തമാക്കണം. ചട്ടങ്ങളിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതപരം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. ഈ വിവരങ്ങള്‍ എന്‍.ജി.ഒയ്ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും.
മതപരമായ ഉദ്ദേശ്യങ്ങള്‍ക്ക് കീഴില്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണം, നവീകരണം, പരിപാലനം, മതവിദ്യാഭ്യാസം, ഭക്തിഗാനങ്ങളുടെ പ്രചാരണം തുടങ്ങിയവ ഉള്‍പ്പെടുന്നു. എന്നാല്‍, മതവിദ്യാഭ്യാസം, വിശ്വാസ പാരമ്പര്യങ്ങളുടെ ഡോക്യുമെന്റേഷന്‍, തദ്ദേശീയ വിശ്വാസങ്ങളുടെ സംരക്ഷണം, സത്സംഗങ്ങള്‍, ധ്യാനങ്ങള്‍ തുടങ്ങിയവ മതപരിവര്‍ത്തനം ഒഴിവാക്കിക്കൊണ്ട് മാത്രമായിരിക്കണം നടത്തേണ്ടത്.
2026-ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ അസോസിയേഷനുകള്‍ക്കും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രത്യേക ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും സര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വര്‍ഷത്തെ സമയം നല്‍കും. അപേക്ഷയില്‍ അധികമായി ചേര്‍ക്കുന്ന ഓരോ സംസ്ഥാനത്തിനും ഉദ്ദേശ്യത്തിനും 300 രൂപ വീതം അധിക ഫീസ് ഈടാക്കും. സജീവമല്ലാത്ത എന്‍.ജി.ഒകള്‍ ലൈസന്‍സ് കൈവശം വെക്കുന്നത് തടയാന്‍, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ സംഭാവനയായി ചിലവഴിച്ചിരിക്കണം. രജിസ്ട്രേഷന്‍ പുതുക്കുന്നതിനും റദ്ദാക്കല്‍ ഒഴിവാക്കുന്നതിനും ഈ തുക ചിലവഴിച്ചിട്ടുണ്ടാകണം.
മുന്‍കൂര്‍ അനുമതിയോടെ വിദേശ ഫണ്ട് കൈപ്പറ്റുന്ന എന്‍.ജി.ഒകള്‍ക്ക്, മുന്‍പത്തെ ഗഡുവിന്റെ കുറഞ്ഞത് 75 ശതമാനമെങ്കിലും വിനിയോഗിച്ചതിന് ശേഷം മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. ഫണ്ട് വിനിയോഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഫീല്‍ഡ് അന്വേഷണവും നടത്തും. എഫ്.സി.ആര്‍.എ പ്രകാരം രജിസ്ട്രേഷനോ പുതുക്കലിനോ അപേക്ഷിക്കുമ്പോള്‍ എന്‍.ജി.ഒകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇടനിലക്കാര്‍ വഴിയോ 'ഡോണര്‍ അഡൈ്വസ്ഡ് ഫണ്ടുകള്‍' വഴിയോ ആണ് പണം വരുന്നതെങ്കില്‍, യഥാര്‍ത്ഥ ഉറവിടം വെളിപ്പെടുത്തണം. വാര്‍ഷിക റിട്ടേണുകളില്‍ സാമ്പത്തിക പ്രസ്താവനകള്‍ക്കൊപ്പം വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തണം.
കൂടാതെ, വാര്‍ത്തകളോ സമകാലിക സംഭവങ്ങളോ നിര്‍മ്മിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ എന്‍.ജി.ഒകള്‍ക്ക് വിലക്കുള്ളതിനാല്‍, തങ്ങളോ തങ്ങളുടെ പ്രധാന ഭാരവാഹികളോ പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും എന്‍.ജി.ഒകള്‍ വ്യക്തമാക്കേണ്ടതുണ്ട്.






