
ഗുരുവായൂർ: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കടുത്ത ഗുരുവായൂർ ഭക്തന്. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹവും ഭാര്യയും ഗുരുവായൂരെത്തി കണ്ണനെ തൊഴുതിരുന്നു. ശേഷം നേരെ പോയത് പുന്നത്തൂർ കോട്ടയിലെ ആനത്താവളത്തിലേക്ക്. ആനകൾക്ക് ഭക്ഷണം നൽകി ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു. രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേ ദിവസം നിർമ്മാല്യം തൊഴുത ശേഷമാണ് അദ്ദേഹം മറ്റു പരിപാടികളിൽ പങ്കെടുത്തത്. കൊച്ചി കപ്പൽശാലയിൽ വിമാന വാഹിനി ഐ.എന്‍.എസ് വിക്രാന്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താല്‍ എത്തിയതായിരുന്നു അദ്ദേഹം. ഗസ്റ്റ് ഹൗസിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടന്നാണ് പോയത്.
കൊച്ചിയിൽ നിന്ന് കേരള പൊലീസിന്റെ പൈലറ്റ് വാഹനമാണ് ജനറലിന്റെ വാഹന വ്യൂഹത്തെ ഗുരുവായൂരിലേക്ക് നയിച്ചത്. ചുമതലയേറ്റ ശേഷമുള്ള ആദ്യ കൊച്ചി സന്ദർശനമായിരുന്നു. മടങ്ങുന്നതിന് മുന്നേ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മധുരപലഹാരങ്ങൾ നൽകി നന്ദി പറഞ്ഞു. ഏപ്രിൽ മൂന്നിനെത്തിയ അദ്ദേഹം അഞ്ചിന് മടങ്ങി.






