
തിരുവനന്തപുരം: സര്‍വകലാശാലയിലെ രാഷ്ട്രീയ ഇടപെടലുകളില്‍ ഗവര്‍ണറുടെ കത്ത് അതീവ ഗൗരവമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രായപരിധി കഴിഞ്ഞിട്ടും തുടര്‍ നിയമനം ലഭിച്ച കണ്ണൂര്‍ വി.സിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. നിയമവിരുദ്ധമായ നനിയമനത്തില് തനിക്ക് ഒപ്പിടേണ്ടിവന്നുവെന്ന് ഗവര്‍ണര്‍ തുറന്നു സമ്മതിച്ച സാഹചര്യത്തില്‍ വി.സി ആ പദവി ഒഴിയണം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനത്തിന് ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിനു വേണ്ടിയാണ് വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത്. അതിനു കത്ത് നല്‍കിയത് മന്ത്രിമാണെന്നും ചെന്നിത്തല ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസുകളാക്കി മാറ്റുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍വകലാശാലകളിലെ രാഷ്ട്രീയ വത്കരണത്തിനെതിരെ തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതാണ് ഗവര്‍ണറുടെ വിമര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു രാജിവയ്ക്കണം. പ്രൊ-ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യഭ്യാസ മ്രന്തി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിക്കും. കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി പറഞ്ഞ അതേ സാഹചര്യം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു സംഭവം നടന്നിട്ടില്ല. കേരളത്തിലെ സര്‍വകലാശാലകളില്‍ സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിച്ച് കമ്മ്യുണിസ്റ്റു വത്കരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.






