
പി.ടി. തോമസ് എം.എല്‍.എയുടെ മരണവാര്‍ത്തയറിഞ്ഞതു മുതല്‍ ഉപ്പുതോട്ടിലെ വീട്ടിലേക്കു സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു. പി.ടിയുടെ പിതാവ് നാട്ടുകാര്‍ തൊമ്മേട്ടന് എന്നുവിളിക്കുന്ന പുതിയപറമ്പില്‍ തോമസ് പാലായ്ക്കടുത്തുള്ള പ്ലാശനാലില്നിന്ന് 1959ലാണ് ഉപ്പുതോട്ടിലേക്കു കുടിയേറിയത്.
ഭാര്യ അന്നമ്മയും അഞ്ചു മക്കളുമാണ് കുടുംബത്തോടൊപ്പമുണ്ടായിരുന്നത്. കുറച്ചുപേര്‍ മാത്രമേ പ്രദേശത്തു കുടിയേറ്റ കര്‍ഷകരായിട്ട് ഉണ്ടായിരുന്നുള്ളൂ. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു പി.ടിയുടെ കുട്ടിക്കാലവും യൗവനവും. നാട്ടില്‍നിന്നു പോരുമ്പോള്‍ പി.ടിക്ക് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ചിരുന്നു. ഇവിടെയെത്തിയപ്പോള്‍ ഉപരിപഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ പഠനം മുടങ്ങി. ഈ സമയം പിതാവിനെ കൃഷിയില്‍ സഹായിക്കുകയും അദ്ദേഹം നടത്തിയിരുന്ന ചായക്കടയില്‍ സഹായിക്കുകയും ചെയ്തിരുന്നു.
പിതാവിന്റെ കടയിലെത്തുന്നവരുമായി സൗഹൃദത്തിലായ പി.ടി ബീഡി തെറുപ്പുപഠിച്ചത് ഇക്കാലത്താണ്. അതുപിന്നീട് വരുമാനമാര്‍ഗമാക്കി. ദിവസം 800 ബീഡിവരെ തെറുത്തിരുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞു പാറത്തോട് ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ ഇവിടെ എട്ടാം ക്ലാസില്‍ പി.ടി. പഠനം തുടര്‍ന്നു. ഉപ്പുതോട്ടില്നിന്ന് 18 കിലോമീറ്റര്‍ നടന്നാണ് പാറത്തോട്ടിലെത്തിയിരുന്നത്. പല ദിവസങ്ങളിലും ഉച്ചയ്ക്ക് പട്ടിണിയായിരുന്നു.
പഠനമികവും വാക്സാമര്ഥ്യവുംകൊണ്ട് സ്കൂള്‍ ലീഡറായി. സ്കൂള്‍ പഠനകാലത്ത് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കം. പാറത്തോട്ടിലെ പഠനകാലത്ത് എ.കെ ആന്റണിയായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. സ്കൂളില്‍ നടന്ന യോഗത്തിലെ പി.ടിയുടെ പ്രസംഗം എ.കെ. ആന്റണി ശ്രദ്ധിച്ചു. ആന്റണി രാഷ്ട്രീയപ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്കി. പിന്നീട് തൊടുപുഴ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി എം.എയും എല്‍എല്‍.ബിയും കരസ്ഥമാക്കി.
ഉപരിപഠനകാലത്തും പി.ടി. വരുമാനമെത്താന് കഠിനാധ്വാനം ചെയ്തിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോള്‍ അമ്മയുണ്ടാക്കിയ പലഹാരങ്ങള്‍ ബേക്കറികളില്‍ കൊടുത്തു പണം കണ്ടെത്തിയതായും കൂട്ടുകാര്‍ ഓര്‍മിക്കുന്നു.
നാട്ടിലെ പഠനസമയത്തുതന്നെ നല്ല സംഘാടകനായിരുന്നു. ഉപ്പുതോട്ടില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ചെറുപ്പക്കാരെ ഒപ്പം കൂട്ടി 15 കിലോ മീറ്റര്‍ നടന്ന് ഇടുക്കിയില്‍ സിനിമയ്ക്കു വന്നിരുന്നതും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഉപ്പുതോട്ടില്‍ ലൈബ്രറി സ്ഥാപിച്ച് സ്ഥിരം ഭാരവാഹിയായിരുന്നു. ഇവിടെ നിന്നാണ് ലൈബ്രറി സംസ്ഥാന ഭാരവാഹിയായത്.
ഉപ്പുതോട് റോഡ്, യൂണിയന് ബാങ്ക്, സിവില്‍ സപ്ലൈസ് സ്റ്റോര്‍ എന്നിവ പി.ടിയുടെ സംഭാവനകളാണ്. കോണ്‍ഗ്രസ് രണ്ടായപ്പോള്‍ എ വിഭാഗത്തിന്റെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും രമേശ് ചെന്നിത്തല ഐ വിഭാഗം പ്രസിഡന്റായിരുന്നു. നാട്ടിലെത്തിയാല്‍ ചെറുപ്പകാലത്ത് തമ്പടിച്ചിരുന്ന കവലയിലിറങ്ങി സുഹൃത്തുക്കളുമായി സംസാരിക്കുകയും എല്ലാവരോടൊപ്പം ചായ കുടിക്കുന്നതും പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പഴയ സുഹൃത്തുക്കളുടെ ആഘോഷങ്ങളിലും സങ്കടങ്ങളിലും പി.ടി ഒപ്പമുണ്ടായിരുന്നു. അവസാനമായിനാട്ടിലെത്തിയത് അദ്ദേഹത്തിന്റെ ചേട്ടന് മരിച്ച ദിവസമാണ്. 35 ദിവസം കഴിഞ്ഞപ്പോഴാണ് പി.ടിയുടെയും വേര്‍പാട്.
സഹോദരങ്ങള്‍: ഔസേപ്പച്ചന്, റോസക്കുട്ടി കുഴികുത്തിയാനില്‍, ചിന്നമ്മ, പി.ടി. ജോര്‍ജ് എന്നിവരാണ്. തറവാട്ടില്‍ ഇപ്പോള്‍ മൂത്ത ജ്യേഷ്ഠന്റെ മകന് ബിജുവാണ് താമസിക്കുന്നത്.
ഔസേപ്പച്ചന് ഇടക്കുളത്തില്‍






