
തൃശൂര്‍ : എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള, മാള പള്ളിപ്പുറം ചെന്തുരുത്തിയില്‍ കുറുപ്പന് പറമ്പില്‍ ജയാന്ദനെന്ന കുറിയ മനുഷ്യന് കേരളം തിരയുന്ന കുപ്രസിദ്ധ കൊലയാളിയാണെന്ന് അറിഞ്ഞ് ആദ്യം ഞെട്ടിയത് സ്വന്തം വീട്ടുകാര്‍ തന്നെയാകും. ഓരോ കൊലയ്ക്കുശേഷവും ജയാനന്ദന്റെ പെരുമാറ്റം അത്രമേല്‍ സ്വാഭാവികമായിരുന്നു. ചെയ്ത ക്രൂരതകളെക്കുറിച്ച് ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്ത ക്രിമിനല്‍.
ഏഴു കൊലക്കേസിലും 14 മോഷണക്കേസിലും പ്രതി. ആറാമത്തെ കൊലയ്ക്കു പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും അപ്പോഴേക്കും ഒരു തലകൂടി ഇയാള്‍ പിളര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു രണ്ടു കൊലപാതകങ്ങളുടെ വെളിപ്പെടുത്തലുകള്‍കൂടി പുറത്തുവരുന്നത്.
കൂലിപ്പണിയുമായി നടക്കുന്നതിനിടെ ഇടയ്ക്കു ചെറിയ മോഷണം നടത്തിയാണ് ജയാനന്ദന്റെ തുടക്കം. ആഢംബരം കൂടിയതോടെ വലിയ മോഷണങ്ങളിലേക്കു തിരിഞ്ഞു. ഭാര്യക്കോ കുടുംബക്കാര്‍ക്കോ സംശയം പോലും ഉണ്ടായിരുന്നില്ല. ബാറുകളില്‍നിന്നു മദ്യമെത്തിക്കുന്ന ജോലിയുണ്ടെന്നും റബര്‍ തോട്ടമുണ്ടെന്നും ഇയാള്‍ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
"രാത്രിജോലി"ക്കു കാരണമായി നിരത്തിയതും ഇതൊക്കെയാണ്. അയല്‍ക്കാരിയുടെ സാരി അടിച്ചുമാറ്റി ഭാര്യക്കു സമ്മാനം കൊടുത്തതു പിടിക്കപ്പെട്ടതോടെയാണു വീട്ടുകാര്‍ക്കു സംശയമുണര്‍ന്നത്. ഈ സംഭവത്തിനുശേഷം താമസം കൊടുങ്ങല്ലൂരിലേക്കു മാറ്റിയെങ്കിലും ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചുകൊണ്ട് വീണ്ടും പണി തുടങ്ങി. സ്വര്‍ണം മോഷ്ടിച്ചു പണയം വയ്ക്കുകയായിരുന്നു രീതി. പണയംവച്ച സ്ഥലംപോലും പിന്നീടു ജയാനന്ദന് "ഓര്‍ത്തെടുക്കാന്‍" കഴിഞ്ഞിരുന്നില്ല. മോഷണങ്ങളും കൊലയും മുറയ്ക്കു നടന്നിട്ടും പോലീസിന്റെ നോട്ടമെത്താതെ വന്നതോടെ ചോരക്കളി ലഹരിയായി ജയാനന്ദന്. ഇയാളുടെ ഇരയാകാതെ മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും നിരവധി.
സംശയമുന റിപ്പറിലേക്ക്
2006 ഒക്ടോബര്‍ രണ്ടിനു പുത്തന്‍വേലിക്കര ബേബി കൊലക്കേസിലെ അന്വേഷണമാണ് ജയാനന്ദന്റെ അറസ്റ്റിലേക്കു നയിച്ചത്. ഇതിനുമുമ്പ് 2005 ഓഗസ്റ്റ് ഒന്നിനാണ് എറണാകുളം പറവൂരില്‍ ബിവറേജസ് ഔട്ട്ലെറ്റിലെ വാച്ച്മാന് സുഭാഷിനെ തലയ്ക്കടിച്ചു കൊന്നത്. ഈ രണ്ടു കേസുകളുടെയും സമാന്തര അന്വേഷണത്തിനൊടുവിലാണ് അതുവരെ കണ്ണില്‍പ്പെടാതിരുന്ന ജയാനന്ദന് പോലീസിന്റെ "റഡാറി"ല്‍ പതിഞ്ഞത്.
ബേബി കൊലക്കേസില്‍ പോലീസിന്റെ അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്കാണു തിരിഞ്ഞത്. ബേബിയുടെ ഒരു കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. സമീപത്തായി ഇവരുടെ ഭര്‍ത്താവ് രാമകൃഷ്ണനെയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഈ കേസില്‍ പോലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്ത ഒളാട്ടുപുറത്ത് ഷിബുവില്നിന്നാണ് മാള സ്വദേശി തമ്പിയെന്ന ആളെക്കുറിച്ചു വിവരം ലഭിച്ചു. തമ്പിയെ പിടികൂടി ചോദ്യം ചെയ്തതോടെയാണു അന്വേഷണം ജയാനന്ദനില് എത്തിയത്.
മോഷണക്കേസില്‍ പ്രതിയായതിനു പിന്നാലെ നാട്ടുകാരുമായി ബന്ധമില്ലാതെ കഴിഞ്ഞ ജയാനന്ദന് പകല്‍ സമയം പുറത്തിറങ്ങുമായിരുന്നില്ല. പോലീസിനു സംശയം തോന്നി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ആദ്യം പോലീസിനെ കുഴപ്പിച്ച ജയാനന്ദന് പിന്നീടെല്ലാം തുറന്നു പറഞ്ഞു. ബേബിയുടെ കൈയിലെ വള ഊരാന്‍ ബുദ്ധിമുട്ടിയപ്പോഴാണു വെട്ടിമാറ്റിയതെന്ന മൊഴിയും നല്കി.
2003 സെപ്റ്റംബറില്‍ മാള പോലീസ് സ്റ്റേഷന് പരിധിയിലുളള പഞ്ഞിക്കാരന്‍ ജോസ് വധമാണ് ആദ്യ കേസ്. 2004ല്‍ മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ (51), മരുമകള്‍ ഫൗസിയ (28) എന്നിവരെയാണു കൊന്നത്. 32 പവന് സ്വര്‍ണവും കവര്‍ന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ സി.ബി.ഐ. പോലും മുട്ടുമടക്കിയത് ഈ കേസിലാണ്. പിന്നീടു 2004 ഒക്ടോബറില്‍ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവന് (64), ഭാര്യ നിര്‍മല (58) എന്നിവരായിരുന്നു ഇരകള്‍. പതിനൊന്നു പവന് ഇവിടെനിന്നു കവര്‍ന്നു.
2006 മേയ് അഞ്ചിന് അറുപതുകാരി വടക്കേക്കര ഏലിക്കുട്ടിയെ ചട്ടുകംകൊണ്ടു തലയ്ക്കടിച്ചാണു കൊന്നത്. പീന്നീടാണു വാച്ച്മാന് സുഭാഷിനെ കൊന്നത്. 2006ല്‍ ബേബിയെയും കൊന്നു. ഇക്കാലയളവില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍നടന്ന നിരവധി മോഷണങ്ങള്‍ക്കു പിന്നിലും ജയാനന്ദനായിരുന്നു. ഏലിക്കുട്ടി വധക്കേസില്‍ പരോളില്ലാതെ 20 വര്‍ഷവും അമ്പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. മാള ഇരട്ടക്കൊലപാതകത്തില്‍ വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീടു ജീവിതാവസാനം വരെ ശിക്ഷയ്ക്കു വിധിച്ചു. ജയിലില്‍ എത്തിയിട്ടും ജയാനന്ദന് നിര്‍ത്തിയില്ല. കണ്ണൂര്‍, പൂജപ്പുര ജയിലുകളില്‍നിന്നു ചാടി. തടവുമുറിയില്‍ ഡമ്മിയുണ്ടാക്കിവച്ച ശേഷമായിരുന്നു ചാട്ടം. വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ ഇയാള്‍ ഉണ്ടാക്കിയ തുരങ്കവും പോലീസ് കണ്ടെത്തിയിരുന്നു.
പ്ലാനിങ്, കാത്തിരിപ്പ്; തെളിവു നശിപ്പിക്കാന്‍ മണ്ണെണ്ണയും മഞ്ഞള്‍പൊടിയും
അതിവിദഗ്ധമായ ആസൂത്രണം. ഇരകള്‍ക്കായുള്ള കാത്തിരിപ്പ്. തരിമ്പിനുപോലും തെളിവു ബാക്കിയാക്കാത്ത കണിശത. എട്ടില്‍ പൊട്ടിയെങ്കിലും ക്രൂരതയില്‍ "പിഎച്ച്.ഡി"ക്കാരനാണു ജയാനന്ദന്. സഹതടവുകാരന് വെളിപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഏറ്റവും ഒടുവിലത്തെ കൊലപാതകവും ആരുമറിയാതെ പോകുമായിരുന്നു.
ഇരകള്‍ മരണത്തിലേക്കു വീഴുമ്പോള്‍ അയാള്‍ ചിരിച്ചു. സിനിമകളിലെ അക്രമ രംഗങ്ങളായിരുന്നു പ്രചോദനം. തലയ്ക്കടിച്ചു കൊലപാതകം നടത്തുന്നതാണ് ഉന്മാദവും ഹരവുമുള്ള പ്രവൃത്തിയെന്നു റിപ്പര്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണം ധരിച്ചു നടക്കുന്ന സ്ത്രീകളായിരുന്നു ഇരകള്‍. വിവാഹ സ്ഥലങ്ങളും നോട്ടമിട്ടു.
ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാല്‍ നിരീക്ഷണമാണു പിന്നീട്. വീടിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. കൊലയ്ക്കുശേഷം തെളിവു നശിപ്പിക്കാന്‍ മണ്ണെണ്ണ സ്പ്രേ ചെയ്യുന്നതും മഞ്ഞള്‍പൊടി വിതറുന്നതും പതിവ്. വിരലടയാളങ്ങള്‍ പതിയാതിരിക്കാന്‍ കൈയില്‍ സോക്സ് ധരിച്ചു. മോഷണങ്ങള്‍ നടത്തി പിടിക്കപ്പെട്ടപ്പോള്‍ സഹതടവുകാരായി ഉണ്ടായിരുന്നവരില്‍നിന്ന് ലഭിച്ച "നമ്പരു"കളായിരുന്നു ഇതിലേറെയും. പിടിയിലായാല്‍ ജയിലറകളില്‍നിന്ന് "മിന്നലാ"യി പുറത്തു കടക്കാന്‍ വൈദഗ്ധ്യമുണ്ടായിരുന്നു. ഊട്ടിയില്‍നിന്നും തൃശൂരില്‍നിന്നുമാണ് ജയില്‍ ചാട്ടത്തിനുശേഷം ഇയാള്‍ പിടിയിലായത്.






