
ശ്രീനഗർ: പണം വാങ്ങി കശ്മീരി വിദ്യാർത്ഥികൾക്ക് പാകിസ്താനിലെ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. സീറ്റ് വില്പന നടത്തിയ സംഭവത്തില്‍ ഭീകര ബന്ധമുള്ള ഒമ്പത് പേർക്കെതിരേ കുറ്റപത്രം. വിഘടനവാദികളടക്കമുള്ളവർക്കെതിരെയാണ് ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സീറ്റിന് പത്തുലക്ഷം മുതൽ 12 ലക്ഷം വരെയാണ് വാങ്ങുന്നത്. ഇത്തരത്തിൽ നാല്പതോളം സീറ്റാണ് ഒരോ വർഷവും ഇവരിലൂടെ കൈമാറ്റംചെയ്തിരുന്നത്.
സമാഹരിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായാണ് സൂചന.
കശ്മീർ പോലീസിലെ സിഐഡി വിഭാഗത്തിൽപ്പെട്ട കൗണ്ടർ ഇന്റലിജൻസ് കശ്മീരാണ് (സിഐകെ) സംഭവവുമായി ബന്ധപ്പെട്ട് ജൂലായിൽ കേസ് രജിസ്റ്റർ ചെയ്തത്.
പാകിസ്ഥാനിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പണം വാങ്ങി സീറ്റ് നൽകുന്നതായും ആ പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.






