
ഇന്‍ഡോര്‍: ഒരു പക്ഷേ തന്നെ സമീപിച്ച യുവതിയുടെ അപേക്ഷ പരിഗണിച്ചില്ലായിരുന്നു എങ്കില്‍ താന്‍ അഭിമുഖീകരിച്ച ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നു ലോകത്തോട് പറയാന്‍ മാധ്യമപ്രവര്ത്തകന് സന്തോഷ് ഉപാദ്ധയായ ഉണ്ടാകുമായിരുന്നില്ല. പുല്കാന് പോകുന്ന ലോഹക്കൂട്ടില്‍ നിന്നും മരണം സന്തോഷിനെ ആകസ്മികമായി ജീവതത്തിലേക്ക് വലിച്ചെറിഞ്ഞതുമാകാം. ഞായറാഴ്ച പുലര്‍ച്ചെ അപകടത്തില്‍ പെട്ട ട്രെയിനിലെ എസ് 2 ലെ ഏഴാം നമ്പര്‍ ബെര്‍ത്തില്‍ നിന്നും ഉപാദ്ധ്യായയെ മാറ്റിയത് ഒരു യുവതിയായിരുന്നു.
ഇന്ത്യയെ ഞെട്ടിച്ച് ഞായറാഴ്ച കടന്നുപോയ ഇന്‍ഡോര്‍ പാറ്റ്ന എക്സ്പ്രസിലെ എസ്2 കോച്ചിനടുത്തേക്ക് സന്തോഷ് ഉപാദ്ധ്യായ എത്തിയത് പുലര്‍ച്ചെ 2.30 നായിരുന്നു. ഉജ്ജയിനില്‍ നിന്നും തീവണ്ടി കയറിയ ഇദ്ദേഹത്തിന് ശനിയാഴ്ച വെയ്റ്റ് ലിസ്റ്റില്‍ ഏഴാം നമ്പര്‍ ബര്‍ത്താണ് ടിക്കറ്റ് എക്സാമിനര്‍ നല്‍കിയത്. രാത്രിയില്‍ ഒരു യുവതി സമീപിച്ച് എസ് 5 ലെ ഏഴാം നമ്പര്‍ ബര്‍ത്ത് എടുക്കാമോ എന്ന ചോദിച്ചു. ഭോപ്പാലിലേക്ക് പോകുന്ന അവര്‍ ഉജ്ജയിനിയിലെ എസ്പി ഓഫീസില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകയ്ക്കൊപ്പം ഇരിക്കാനുള്ള ആഗ്രഹത്തിലായിരുന്നു ആവശ്യം ഉന്നയിച്ചത്. പിന്നീട് എസ് 2 ബോഗിയില്‍ കുരുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളില്‍ ഇവരേയും കണ്ടതായി ഉപാദ്ധ്യായ നടുക്കത്തോടെയാണ് അനുസ്മരിച്ചത്.
ആ യുവതി സമീപിച്ചില്ലായിരുന്നെങ്കില്‍ തകര്‍ന്ന എസ് 2 ബോഗിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളില്‍ ഒന്ന് താനായിരുന്നേനെ എന്ന് ചിന്തിക്കുമ്പോള്‍ ഉപാദ്ധ്യായയുടെ ഉള്ളം കിടുങ്ങുകയാണ്. ട്രെയിന്‍ പാളം തെറ്റിയ വിവരം അധികാരികളെ ആദ്യം അറിയിച്ച ഒരാള്‍ സന്തോഷായിരുന്നു. ടോയ്ലറ്റില് നിന്നും തന്റെ സീറ്റിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. വലിയ ശബ്ദത്തോടൊപ്പം അതിശക്തമായി ഉലഞ്ഞപ്പോള്‍ ഇദ്ദേഹം മൊബൈലില്‍ സന്ദേശങ്ങള്‍ നോക്കുന്ന തിരക്കിലായിരുന്നു. ആരോ എടുത്തെറിയുന്നത് പോലെയാണ് തോന്നിയതെന്ന് ഉപാദ്ധ്യായ പറയുന്നു. സെക്കന്റുകള്‍ക്ക് ശേഷമാണ് ബോധം വന്നത്.
കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരും തങ്ങളുടെ ബെര്‍ത്തില്‍ നിന്നും ചാടിയിറങ്ങി. പിന്നീട് എമര്‍ജന്‍സി ജനാലയിലൂടെ എല്ലാവരും നിലത്തേക്ക് നുഴഞ്ഞിറങ്ങി. ഈ ശ്രമത്തിനിടയില്‍ ഉപാദ്ധ്യായയുടെ കഴുത്തിലും പുറത്തും പരിക്കേറ്റിരുന്നു. ഞെട്ടിപ്പിക്കുന്നതായിരുന്നു പുറത്തെ സ്ഥിതി. കുറ്റാക്കൂരിരുട്ടില് നിലവിളികള്‍ മാത്രം. ട്രെയിന്‍ അപകടമാണെന്ന് തിരിച്ചറിയാന്‍ തന്നെ സമയമെടുത്തു. തുടര്‍ന്നാണ് പുലര്‍ച്ചെ 3. 11 ന് ബീഹാര്‍ റെയില്‍വേയെ വിവരം അറിയിച്ചത്. പിന്നീട് 3. 17 ന് കാണ്‍പൂരിലെ കണ്‍ട്രോള്‍റൂമിലേക്കും വിളിച്ചു. വെട്ടം വീണതിന് ശേഷമാണ് ഉപാദ്ധ്യായ ഒടുവില്‍ അവിടം വിട്ടത്. ശരീരത്തിന് ഏറ്റ മുറിവുകള്‍ കരിയും പക്ഷേ സാക്ഷ്യം വഹിച്ച ദുരന്തം മറക്കാന്‍ എന്തു ചെയ്യുമെന്ന് ഇയാള്‍ ചോദിക്കുന്നു.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ






