
കൊച്ചി : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ പ്രോസിക്യൂഷനു തിരിച്ചടിയായതു പരാതി നല്കാന് വൈകിയതിനു കൃത്യമായ കാരണം ബോധിപ്പിക്കാന്‍ കഴിയാതിരുന്നതും പ്രാഥമികാന്വേഷണം നടത്താതെ തിടുക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതും. പരാതിക്കാരിയും ഏകസാക്ഷിയുമായ കന്യാസ്ത്രീയുടെ മൊഴി അവിശ്വസിക്കാനുള്ള ഘടകങ്ങള്‍ ഏറെയായിരുന്നു. 2014-നും 2016-നുമിടയില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ വച്ചു ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണു കേസ്. നാലു വര്‍ഷം കഴിഞ്ഞാണു പരാതി നല്‍കിയത്. ഇതിനിടയിലെല്ലാം പരാതി നല്‍കാമായിരുന്നിട്ടും അതു ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം ഇരയായ കന്യാസ്ത്രീയ്ക്കു വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനായില്ല.
കാലതാമസത്തിനു പ്രോസിക്യൂഷന് നിരത്തിയ കാരണങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തില്ല. വെളിപ്പെടുത്താനുള്ള സാഹചര്യം നേരത്തെ ഉണ്ടായിരുന്നുവോ എന്നു കോടതി പരിശോധിച്ചു. ബന്ധുക്കളോടോ അടുത്ത സുഹൃത്തുക്കളോടോ കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞതായി തെളിവില്ല. കേസ് വന്നപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്ന് ഈ കന്യാസ്ത്രീയുടെ സൃഹൃത്തായ സിസ്റ്റര്‍ അനുപമ ഒരു ടിവി ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞതു പ്രതിഭാഗത്തിനു പിടിവള്ളിയായി.
പരാതിയില്‍ പറയുന്ന ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ ഉഭയസമ്മത പ്രകാരമാണെന്നു തെളിയിക്കാന്‍ പ്രതിഭാഗത്തിനായി. ബലാത്സംഗമാണെന്ന പ്രോസിക്യൂഷന്റെ വാദം തെളിയിക്കപ്പെട്ടുമില്ല. നിരവധി അവസരമുണ്ടായിട്ടും ഇര പരാതി നല്കിയതു മഠത്തില്‍ തന്റെ അധികാരം നഷ്ടമാപ്പോള്‍ മാത്രമാണ്. ഇതു ബിഷപ്പിനോടുള്ള വൈരാഗ്യം കൊണ്ടു മാത്രമാണെന്ന പ്രതിഭാഗം വാദം പ്രതിരോധിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
കേസില്‍ ഒരാള്‍ മാത്രമേ സാക്ഷിയുള്ളൂ, അതു പരാതിക്കാരിയാണ്. "സിംഗിള്‍ വിറ്റ്നസ്" മൊഴിയില്‍ ഒരാളെ ശിക്ഷിക്കുന്നതു കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാകണമെന്നു സുപ്രീംകോടതി വിധിയുണ്ട്. ഏക സാക്ഷിയെ "സ്റ്റെര്‍ലിംഗ് വിറ്റ്നസ്" (കറകളഞ്ഞ സാക്ഷി) ആയാണു പരിഗണിക്കപ്പെടുക. ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിയാണ് ഇക്കാര്യത്തില്‍ കോടതികള്‍ അവലംബിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തി കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടാല്‍ മാത്രമേ നാലുതരം കുറ്റങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്നാണു ലളിതകുമാരി കേസിലെ നിര്‍ണായക വിധി. 1. വിവാഹ കേസുകള്‍ 2. അഴിമതി നിരോധന നിയമം 3. സാമ്പത്തിക കുറ്റങ്ങള്‍ 4. വൈകിയുള്ള പരാതികള്‍ എന്നിവയാണവ. ഇവിടെ പീഡനം നടന്നു നാലു വര്‍ഷം കഴിഞ്ഞാണു കന്യാസ്ത്രീ പരാതിപ്പെടുന്നത്. അതിനിടെ പരാതിപ്പെടാനുള്ള എല്ലാ സാഹചര്യവും അവര്‍ക്കുണ്ടായിരുന്നു.
സിംഗിള്‍ വിറ്റ്നസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിക്ഷിച്ച കേസുകള്‍ ധാരാളമുണ്ട്. അവിടെയെല്ലാം പരാതി നല്കാന് കാലതാമസമുണ്ടായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കിയിരുന്നു. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമാകണമെങ്കില്‍ കാലതാമസം പാടില്ല. ഈ കേസില്‍ ആശുപത്രി രേഖകളില്‍ സംഭവിച്ച ചില വെട്ടിത്തിരുത്തലുകളെപ്പറ്റി കൃത്യമായ മറുപടി നല്കാന് പ്രോസിക്യൂഷനായില്ല. വെട്ടിത്തിരുത്തലുകള്‍ നടന്നതായി കാര്‍ബണ്‍ കോപ്പി പരിശോധിച്ചപ്പോള്‍ കോടതിക്കു ബോധ്യപ്പെടുകയും ചെയ്തു.
ജെബി പോള്‍






