
ന്യൂഡൽഹി: ഇന്നു നടക്കുന്ന എയർ ഇന്ത്യയുടെ ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിനു വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്പ്രസും, എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറും.
സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് നേതൃത്വം നൽകിയ കൺസോർഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണ് ടാറ്റ എയർ ഇന്ത്യ കമ്പനി ഓഹരികൾ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില.
നിലവിൽ 4,400ഓളം ആഭ്യന്തര സർവീസുകളും 1,800 രാജ്യാന്തര സർവീസുകളും എയർ ഇന്ത്യ നടത്തുന്നുണ്ട്. 1932ൽ ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ടാറ്റ എയർലൈൻസ് പിന്നീട് 1946ലാണ് എയർ ഇന്ത്യ എന്നു രു മാറ്റുന്നത്. 1953ൽ ഇതിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആർ.ഡി ടാറ്റ ചെയർമാനായി തുടർന്നു.






